കുരങ്ങ് ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ് ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശം. അടിമാലിക്കും കൂമ്പന്‍പാറക്കും ഇടയില്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന് സമീപത്തുള്ള കുടുംബങ്ങളാണ് കുരങ്ങുകളുടെ ശല്യത്താൽ സഹികെടുന്നത്. കൂട്ടത്തോടെ ജനവാസ മേഖലയിലേക്കെത്തുന്ന വാനരന്‍മാര്‍ കൃഷികൾ നശിപ്പിക്കുന്നതിന് പുറമെ വീടുകൾ പോലും കൈയ്യടക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു .
അടിമാലിക്കും കൂമ്പന്‍പാറക്കും ഇടയില്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന് സമീപത്തെ കുടുംബങ്ങളാണ് കുരങ്ങ് ശല്യത്താല്‍ പൊറുതിമുട്ടുന്നത്. നേരം പുലരുന്നതോടെ കൂട്ടത്തോടെ വാനരന്‍മാര്‍ ജനവാസ മേഖലയിലേക്കെത്തും. കാപ്പി, കൊക്കോ,തെങ്ങ്, ജാതി, ഏലം തുടങ്ങിയ കൃഷിവിളകള്‍ നാശിപ്പിക്കുന്നതും പതിവാകുന്നു.
പ്ലാവിലും മാവിലുമെല്ലാം കായ്ഫലം ഉണ്ടായി തുടങ്ങിയതോടെ ദിനംപ്രതി ശല്യം ഏറിവരികയാണ്. കുരങ്ങ് ശല്യം കാരണം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കർഷകർ ഉൾപ്പെടെയുള്ള നാട്ടുകാർ പറയുന്നു.
രാവിലെ കൃഷിയിടങ്ങളിലും വീടുകളുടെ പരിസരങ്ങളിലും എത്തുന്ന കുരങ്ങുകൾ വൈകിട്ടോടെ മാത്രമാണ് തിരികെ വനത്തിലേക്ക് മടങ്ങുക. വിനോദ സഞ്ചാരികൾ അടക്കം ഭക്ഷണ സാധനങ്ങൾ വലിച്ചെറിയുന്നതും ആഹാരം നൽകാൻ ശ്രമിക്കുന്നതുമാണ് ജനവാസമേഖലയിലേക്ക് കുരങ്ങുകൾ കൂട്ടത്തോടെ എത്താൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
കുരങ്ങുകൾ ആക്രമണ സ്വഭാവം കാണിക്കുന്നത് നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നു. വീടുകള്‍ക്ക് മുകളിലൂടെയും മറ്റും കൂട്ടത്തോടെ കയറി ഇറങ്ങുന്ന വാനരന്‍മാര്‍ വീട്ട് ഉപകരണങ്ങൾ പോലും കൈയ്യടക്കുന്ന സ്ഥിതിയാണ്. കുരങ്ങുകളെ ഓടിക്കാൻ പോംവഴികളില്ലാതെ നട്ടംതിരിയുകയാണ് കൂമ്പൻപാറയിലെ ഒരു കൂട്ടം നിവാസികൾ.