ഉരുള്‍പൊട്ടല്‍ നടന്ന വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവർത്തനങ്ങള്‍ ദുഷ്കരമായി തുടരുന്നു. ദുരന്തമുഖത്ത് 250 അംഗ രക്ഷാസംഘം സജീവമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ രക്ഷാസംഘം പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
"ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്‍റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്"- മുഖ്യമന്ത്രി അറിയിച്ചു.
പ്രദേശത്ത് തുടരുന്ന അതിശക്തമായ മഴയാണ് രക്ഷാപ്രവർത്തനം നേരിടുന്ന പ്രധാന വെല്ലുവിളി. സൈന്യത്തിന്‍റെ ഹെലികോപ്ടർ ഉപയോഗിച്ച് എയർ ലിഫ്റ്റിങ് നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. സൈന്യത്തിന്‍റെ എഎല്‍എച്ച്, എംഐ 17 ഹെലികോപ്ടറുകളാണ് ഇതിനായി സ്ഥലത്തേക്ക് എത്തുക.
ഉരുള്‍പൊട്ടലില്‍ ഇതുവരെ 15 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 9 മൃതദേഹങ്ങള്‍ ഒലിച്ച് മറ്റിടങ്ങളിലെത്തിയെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.