പൊലീസിനെ മർദിച്ച നജുമയും സൻസയും 
NEWSROOM

കൊല്ലത്ത് ലഹരി പരിശോധനയ്ക്കെത്തിയ പൊലീസിനെ മർദിച്ച് അമ്മയും മകളും; അറസ്റ്റിനിടെ വിഷം കഴിച്ച പ്രതികൾ ആശുപത്രിയിൽ

നിരവധി കഞ്ചാവ് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച അഞ്ചൽ കരുകോൺ സ്വദേശി ഷാഹിദയുടെ മകളും, കൊച്ചുമകളുമാണ് പിടിയിലായവർ

Author : ന്യൂസ് ഡെസ്ക്

കൊല്ലത്ത് ലഹരി പരിശോധനയ്ക്കെത്തിയ പൊലീസിനെ മർദിച്ച് അമ്മയും മകളും. കരുകോൺ സ്വദേശികളായ സൻസ, മകൾ നജുമ എന്നിവരാണ് പൊലീസിനെ മർദിച്ചത്. ഇരുവരെയും പൊലീസ് പിടികൂടി. അറസ്റ്റിനിടെ വിഷം കഴിച്ച പ്രതികൾ ആശുപത്രിയിലാണ്. ഇരുവരും വീട്ടിൽ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

നിരവധി കഞ്ചാവ് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച അഞ്ചൽ കരുകോൺ സ്വദേശി ഷാഹിദയുടെ മകളും, കൊച്ചുമകളുമാണ് പിടിയിലായവർ. ഇവരുടെ വീട്ടിൽ വീണ്ടും കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീമും വനിതാ പൊലീസും അടങ്ങിയ സംഘം പരിശോധനയ്ക്കെത്തിയത്. ഈ സമയം ഷാഹിദയുടെ മകൾ സൻസയും കൊച്ചുമകൾ നജുമയും ചേർന്ന് പൊലീസിനെ തടയുകയും മർദിക്കുകയും ചെയ്തു. ഡാൻസാഫ് എസ്ഐ ബാലാജി, സിവിൽ പൊലീസ് ഓഫീസർ ആദർശ്, വനിതാ പൊലീസ് നിഷ എന്നിവർക്കാണ് മർദനമേറ്റത്. പിന്നാലെ സൻസയും, നജുമയും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വീട്ടിൽ നിന്നും 60ഗ്രാം കഞ്ചാവും ഒരു ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

തുടർന്ന് പൊലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് സൻസയും, നജുമയും പിടിയിലാവുന്നത്. പൊലീസ് എത്തിയതോടെ ഇരുവരും ആത്മഹത്യാ ഭീഷണി മുഴക്കി. പിന്നാലെ എലിവിഷം കഴിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ പൊലീസ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.


വീട്ടിൽ നിന്ന് പിടികൂടിയ കഞ്ചാവ് അമ്മ ഷാഹിദ കൊണ്ടുവെച്ചതാണെന്ന പ്രാഥമിക മൊഴിയാണ് ഇവർ നൽകിയിരിക്കുന്നത്. അതേസമയം പൊലീസിനെ മർദിച്ചിട്ടില്ലെന്നാണ് അമ്മയും മകളും പറയുന്നത്. വീട്ടിലെത്തിയ പൊലീസ് നജുമയെ മർദിച്ചിരുന്നെന്നും, ഇതിനെതിരെ എസ്‌പിക്ക് പരാതി നൽകിയതിൻ്റെ വൈരാഗ്യത്തിലാണ് ആരോപണമെന്നും സൻസ പറയുന്നു.

SCROLL FOR NEXT