അന്തരിച്ച സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കലാ മഹത്വമാണെന്നും, അദ്ദേഹത്തിൻ്റെ വിയോഗം ശൂന്യതയല്ല മറിച്ച് ഓരോ നിമിഷവും കലയുടെ ഓർമപ്പെടുത്തലുകളാണെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് നടക്കാവിലെ എംടിയുടെ വസതിയായ സിതാരയിലെത്തി കുടുംബാഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വടക്കൻ വീരഗാഥ ചിത്രം റീ റിലീസ് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് സുരേഷ് ഗോപിയുടെ സന്ദർശനം. ഒരു വടക്കൻ വീരഗാഥ ഇനിയും 35 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്യാൻ സാഹചര്യമുള്ള സിനിമയാണെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയുടെ നിർമാതാവായ പി.വി. ഗംഗാധരൻ്റെ കുടുംബവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
നേരത്തെ തൃശൂർ കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലോടുന്ന രാമപ്രിയ ബസിലെ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയത് വലിയാ വാർത്താപ്രാധാന്യം നേടിയിരുന്നു. കൊടുങ്ങല്ലൂർ സ്വദേശിയായ ഡ്രൈവർ ഷൈനെയും അതേ ബസിലെ കണ്ടക്ടറായ മകൾ അനന്തലക്ഷ്മിയെയും കാണാനാണ് കേന്ദ്രസഹമന്ത്രി എത്തിയത്.