മുംബൈയിൽ മൃതദേഹം ബാഗിലാക്കി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ട് പേർ അറസ്റ്റിൽ. ദാദർ റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ജയ് പ്രവീൺ ചാവ്ദ, ഇയാളുടെ കൂട്ടാളി ശിവജീത് സുരേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. പെൺസുഹൃത്തിനെ ചൊല്ലിയുണ്ടായ തർക്കവും കയ്യാങ്കളിയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
റെയിൽവേ പ്രൊട്ടക്ഷൻ പൊലീസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ കടന്നു കളയാനായിരുന്നു പ്രതികളുടെ ശ്രമം.
ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. സാന്താക്രൂസിൽ താമസിക്കുന്ന അർഷാദ് അലി ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ വീട്ടിൽ നടന്ന ചടങ്ങിനിടെയാണ് പെൺസുഹൃത്തിനെ ചൊല്ലി അർഷാദ് അലിയുമായി തർക്കമുണ്ടായത്. പിന്നാലെ കയ്യാങ്കളിയാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.
മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്യാനായിരുന്നു പ്രതികളുടെ തീരുമാനം. ഇതിനായാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ അർഷാദ് അലി മൃതദേഹം ബാഗിലാക്കിയാണ് റെയിൽവേ സ്റ്റേഷനിലെത്തിച്ചത്.