മുണ്ടത്തിക്കോട് ദുരന്തത്തിന് 2006ലെ ദുരന്തവുമായി സമാനത 
NEWSROOM

മുണ്ടത്തിക്കോട് ദുരന്തത്തിന് 2006ലെ ദുരന്തവുമായി സമാനത; അന്നും ഇന്നും മാധ്യമപ്രവർത്തകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃത പടക്ക നിർമാണം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: വെടിക്കെട്ട് വിശേഷങ്ങൾ പൂരപ്രേമികളിലെത്തിക്കാൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ച ദിവസമാണ് ഇന്നലെ മുണ്ടത്തിക്കോട് അപകടം നടന്നത്. 2006 മെയ് 4നും ഇതേ സംഭവമാണ് അരങ്ങേറിയത്. അതുകൊണ്ട് തന്നെ 2006 മെയ് 4ന് നടന്ന അപകടത്തിനും ഇന്നലെ നടന്ന അപകടത്തിനും സമാനതകളുണ്ട്. 2006 മെയ് 4 ന് രാവിലെയാണ് പാറമേക്കാവിൻ്റെ വെടിക്കെട്ട് വിശേഷം അറിയിക്കാൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ചത്. ഇതിൻ്റെ വാർത്തകളും ദൃശ്യങ്ങളും പകർത്തി അവിടെനിന്ന് പോയി മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് പാറമേക്കാവിൻ്റെ വെടിക്കെട്ട് പുരയിൽ അപകടം സംഭവിച്ചു.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അന്ന് മാധ്യമപ്രവർത്തകർക്ക് ജീവൻ തിരിച്ചുകിട്ടിയത്. ഇതേ സംഭവം തന്നെയാണ് ചൊവ്വാഴ്ച മുണ്ടത്തിക്കോട് നടന്നത്. പൂരത്തിൻ്റെ ദൃശ്യങ്ങളും വാർത്തകളും പകർത്തി മടങ്ങിയതിൻ്റെ പിന്നാലെ വെടിക്കെട്ട് പുരയിൽ സ്ഫോടനം നടന്നു. തലനാരിഴയ്ക്കാണ് ഇന്നലെ മാധ്യമപ്രവർത്തകർ രക്ഷപ്പെട്ടത് . 2006 ലെ അപകടത്തിന് ശേഷം ഇനിയൊരു അപകടം ഉണ്ടാക്കാത്തവിധം പഴുതടച്ച സുരക്ഷ മാനദണ്ഡം കൊണ്ടുവരുമെന്നാണ് അധികൃതർ ആവർത്തിച്ച് പറഞ്ഞത്. എന്നാൽ ആ വാക്ക് പാലിക്കപ്പെട്ടില്ലയെന്നതിൻ്റെ തെളിവാണ് മുണ്ടത്തിക്കോട് അപകടം.

പൂരപ്രേമികളുടെ നാടായ തൃശൂരിൽ പെരുവെയിലിലുള്ള ആന ഏഴുന്നള്ളിപ്പും, വെടിക്കെട്ടും നിരോധിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ ആനയും വെടിക്കെട്ടും, കുടമാറ്റവും തൃശൂരിന് ഒഴിച്ചുകൂട്ടാനാവില്ലെന്നാണ് ദേശക്കാരുടെ വാദം. 2006 ൽ നടന്ന ദുരന്തം അധികൃതരുടെ കണ്ണ് തുറപ്പിച്ചിട്ടില്ലെന്ന് വേണം കരുതാൻ. തൃശൂർ നഗരത്തിൽ നിന്ന് 5 കിലോമീറ്റർ അകലെ പാടൂകാടുള്ള പാറമേക്കാവ് ദേവസ്വത്തിൻ്റെ വെടിക്കെട്ട് പുരയ്ക്കാണ് അന്ന് തീപിടിച്ചത്. 2006 മെയ് 4നാണ് നാടിന് നടുക്കിയ ദുരന്തമുണ്ടായത്, അന്ന് 7 പേരുടെ ജീവനാണ് പൊലിഞ്ഞത്. തൃശൂർ പൂരത്തിൻ്റെ സാംപിൾ വെടിക്കെട്ടിന് തലേദിവസം നടന്ന ദുരന്തം നാടിന് പിടിച്ചുകുലുക്കി.

വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന വീട് പൂർണമായും അപകടത്തിൽ തകർന്നു. സമീപത്തായി ഉണ്ടായിരുന്ന വീടിൻ്റെ മേൽക്കൂര തകർന്നു. നാല് കിലോമീറ്റർ അകലെയുള്ള വീടുകൾക്ക് വരെ കേടുപാടുകൾ സംഭവിച്ചു. വിയ്യൂർ സെൻ്റർ ജയിൽ ആശുപത്രിയുടെ മേൽക്കൂര അപകടത്തിൽ തകർന്നു. അപകടത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങൾ അടുത്തുള്ള പറമ്പുകളിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടത്തെ തുടർന്ന് 30 ഓളം കുടുംബാംഗങ്ങളെ പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിക്കേണ്ടി വന്നു. പാതിവെന്ത ശരീരഭാഗങ്ങളും, കരിമരുന്നും വീണ് സമീപത്തുള്ള കിണറുകളിലെ ജലം ഉപയോഗശ്യൂന്യമായി. 2006ലെ അപകടം അവസാനത്തെ ആകുമെന്ന് കരുതിയെങ്കിൽ തെറ്റി, വീണ്ടും ആവർത്തിച്ചിരിക്കുന്നു ദുരന്തം, ഇനിയും അപകടം തുടർക്കഥയാവുമോ ?

SCROLL FOR NEXT