മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ജില്ല സെക്രട്ടറിയെ സ്പിരിറ്റ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചുവെന്നും ഇതിനായി ഒരു മാധ്യമപ്രവർത്തകനുമായി ഗൂഢാലോചന നടത്തിയെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎം പാലക്കാട് മേഖല റിപ്പോർട്ടിങ്ങിലാണ് സെക്രട്ടറിയുടെ പരാമർശം. "പി.കെ. ശശി പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. സാമ്പത്തിക ക്രമക്കേട് മാത്രമല്ല, അദ്ദേഹത്തിനെതിരെ ഉയർന്നുവന്ന പരാതി. സിപിഎം ജില്ല സെക്രട്ടറിയെ സ്പിരിറ്റ് കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചു. ഇതിനായി മാധ്യമപ്രവർത്തകനുമായി ഗൂഢാലോചന നടത്തി. ഇതിൻ്റെ തെളിവുകൾ പാർട്ടിക്ക് ലഭിച്ചു. ശക്തമായ നടപടി സ്വീകരിക്കും." എം.വി. ഗോവിന്ദൻ പറഞ്ഞു.
READ MORE: അച്ചടക്ക നടപടിക്ക് അംഗീകാരം; പി.കെ. ശശിക്ക് ഇനി പ്രാഥമിക അംഗത്വം മാത്രം; പാർട്ടി പദവികൾ നഷ്ടമാകും
സാമ്പത്തിക ക്രമക്കേട്, സ്വജനപക്ഷപാതം എന്നിവയുടെ പേരില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ശശിയെ മാറ്റിയിരുന്നു. ഇതോടെ ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനും തീരുമാനമായിരുന്നു.
പി.കെ. ശശി പാര്‍ട്ടിയുടെ 20 ലക്ഷം രൂപ വകമാറ്റിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ കീഴിലുള്ള അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. ശശിയെ കൂടാതെ, മുതിര്‍ന്ന നേതാവ് വി.കെ. ചന്ദ്രനെയും സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയിരുന്നു.
മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിനായി പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. ഓഫീസ് നിര്‍മാണത്തിനു പുറമേ പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളേജ് നിയമനത്തിലും അട്ടിമറി നടന്നതായി സമിതി കണ്ടെത്തി. തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ശശി നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. പിന്നാലെ പാര്‍ട്ടി നടപടി സ്വീകരിക്കുകയായിരുന്നു.