മാടവനയിൽ അപകടത്തിൽപ്പെട്ട കല്ലട ബസ്സിൽ ഗുരുതര നിയമ ലംഘനം നടന്നതായി മോട്ടോർ വാഹനവകുപ്പ്. ബസിൻ്റെ വേഗപ്പൂട്ട് ഊരിയിട്ടിരുന്നതായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ മനോജ് പറഞ്ഞു. മന്ത്രി ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ പിഴവ് കണ്ടെത്തിയത്.
ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ മനോജിൻ്റെ നേതൃത്വത്തിൽ പത്തോളം ഉദ്യോഗസ്ഥർ അപകടത്തിൽ കല്ലട ബസ്സിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ഒടുവിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി.പരമാവധി വേഗതയിൽ പായാനായി ബസ്സിൻ്റെ വേഗപ്പൂട്ട് ഊരിയിട്ടിരിക്കുകയായിരുന്നു. കൂടാതെ നിയമവിരുദ്ധമായി 6 അധികം സീറ്റുകൾ ബസിൽ പിടിപ്പിച്ചിരുന്നു.ബസിൻ്റെ പിൻഭാഗത്തെ ടയറുകളിൽ ഒന്നിന് തേയ്മാനം ഉണ്ടായിരുന്നതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി.
അതേസമയം ബസ് ഡ്രൈവറായ തമിഴ്നാട് തെങ്കാശി സ്വദേശി പാൽപാണ്ടിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഡ്രൈവർ ക്ഷീണിതനായിരുന്നെന്നും എംവിഡി കണ്ടെത്തി. അപകടത്തെ തുടർന്ന് പാൽപാണ്ടിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ, അപകടകരമാം വിധം വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.