നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ്റെ പാത താൻ പിന്തുടരില്ല എന്നും, പ്രസിഡൻ്റായിരിക്കെ തനിക്ക് വ്യത്യസ്ത ശൈലിയായിരിക്കുമെന്നും ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡൻ്റുമായ കമല ഹാരിസ്. താൻ പ്രതിനിധീകരിക്കുന്നത് പുതിയ തലമുറയെയാണ്. പുതിയ ആശയങ്ങൾ കൊണ്ടുവരുമെന്നും 59കാരിയായ കമല ഹാരിസ് പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കമല ഹാരിസ് തൻ്റെ ആശയങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് മനസ് തുറന്നത്. കുടിയേറ്റവും ലിംഗമാറ്റ ശസ്ത്രക്രിയയും ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ കുറിച്ചും കമല ഹാരിസ് അഭിമുഖത്തിൽ സംസാരിച്ചു.
നേരത്തെ, പ്രസിഡൻ്റ് സ്ഥാനത്ത് കമല, അവരുടെ വഴി സ്വയം തെളിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞിരുന്നു. ബൈഡൻ മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ ജനതയെ ഇകഴ്ത്താനും, താഴ്ത്താനും ശ്രമിക്കുന്ന ആളാണ് ട്രംപെന്നും, രാജ്യത്തിനകത്തെ ശത്രുക്കളെ കുറിച്ച് സംസാരിക്കുന്ന ആളാണെന്നും ബൈഡൻ പറഞ്ഞു.
ഫോക്സ് ന്യൂസിന് നേരത്തെ ട്രംപ് നൽകിയ അഭിമുഖത്തിലെ ഏതാനും ഭാഗങ്ങൾക്ക് നേരത്തെ വലിയ വിമർശനമുണ്ടായിരുന്നു. രാജ്യത്തിനകത്തെ തൻ്റെ ശത്രുക്കൾ പുറത്തുള്ളവരേക്കാൾ അപകടകാരികളാണെന്നും, അവരെ എതിർക്കാൻ ആവശ്യമെങ്കിൽ സുരക്ഷാ സൈന്യത്തെ നിയോഗിക്കണമെന്നുമാണ് ട്രംപ് പറഞ്ഞത്. തെരഞ്ഞെടുപ്പ് ദിനത്തിലെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡൊണാൾഡ് ട്രംപ്.
"നമുക്ക് രണ്ട് ശത്രുക്കളാണുള്ളത്. ഒന്ന് രാജ്യത്തിന് പുറത്ത്, മറ്റൊന്ന് രാജ്യത്തിനകത്ത്. രാജ്യത്തിനകത്തെ ശത്രുക്കളാണ് കൂടുതൽ അപകടകാരികൾ. അവർ ചൈന, റഷ്യ എന്നീ എതിർരാജ്യങ്ങളെക്കാൾ അപകടകാരികളാണ്. അവരെ എതിർക്കാൻ ആവശ്യമെങ്കിൽ സൈന്യത്തെ നിയോഗിക്കണം," ഇങ്ങനെയായിരുന്നു ട്രംപിൻ്റെ പ്രസ്താവന.