മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊന്ന സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസ് കണ്ടെത്തി. പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ നിന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗത്തിനുള്ള ട്യൂബും പൊലീസ് കണ്ടെടുത്തു. ഇവർ 14ാം തീയതി ഹോട്ടലിൽ താമസിച്ച് ലഹരി ഉപയോഗിച്ചതിൻ്റെ തെളിവുകളാണ് ഹോട്ടലിൽ നിന്ന് പൊലീസിന് ലഭിച്ചത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ മാസം മൂന്നുതവണ ഇതേ ഹോട്ടലിൽ മുറിയെടുത്തുവെന്നും കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
പ്രതികളായ ശ്രീക്കുട്ടിയും അജ്മലും പിടികൂടുമ്പോൾ മദ്യപിച്ചിരുന്നതായും, എംഡിഎംഎ ഉപയോഗിച്ചിരുന്നതായും നേരത്തെ പൊലീസ് കണ്ടെത്തിയതായി കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷാ റിപ്പോർട്ടിൽ സൂചിപ്പിപ്പിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ പ്രതികൾ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നൽകിയതെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളായ ഡോ. ശ്രീക്കുട്ടിയെയും അജ്മലിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. തിങ്കളാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കും.