കണ്ണിനും മനസിനും കുളിര് പകരുന്ന കാഴ്ചകൾ പകർന്ന മൈസൂരുവിലെ ദസറ ആഘോഷത്തിന് ഇന്ന് സമാപനം. അംബാവിലാസ് കൊട്ടാര വളപ്പിലുള്ള ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പൂജകളോടെയാണ് പത്ത് ദിവസം നീണ്ടു നിന്ന ആഘോഷങ്ങൾ അവസാനിക്കുന്നത്.
തിന്മയ്ക്ക് മേൽ നന്മ ജയിക്കുന്ന ഉത്സവം. ആ ആഘോഷം ലക്ഷക്കണക്കിന് മനുഷ്യരുടെ കണ്ണിനും മനസിനും കുളിര് പകരുന്ന കാഴ്ചകളായി മാറുന്നു. അതാണ് മൈസൂരുവിലെ ദസറ ഉത്സവം. വൊഡയാർ രാജകുടുംബമാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ജനനിബിഡമായ ആഘോഷങ്ങൾക്ക് അംബാവിലാസ് കൊട്ടാരവളപ്പിലെ ക്ഷേത്രത്തിൽ നടക്കുന്ന പൂജകളോടെ ഇന്ന് സമാപനമാകും.
അംബാവിലാസ് കൊട്ടാരവളപ്പിലുള്ള ക്ഷേത്രത്തിലെ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം സ്വർണ സിംഹാസനം അഥവാ സുവർണ ഹൗഡയിലേക്ക് പ്രതിഷ്ഠിക്കുന്നതോടെ ജംബോ സവാരിക്ക് തുടക്കമാകും. നിരവധി ആനപ്രേമികളുടെ ഹരമായ ഗജരാജപ്രമാണി അഭിമന്യുവാണ് ഇത്തവണയും സ്വർണ സിംഹാസനം വഹിച്ചു കൊണ്ടുള്ള ജംബോ സവാരിക്ക് നേതൃത്വം നൽകുന്നത്. നഗര പ്രദക്ഷിണം മുതൽ ബന്നിമണ്ഡപം ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റർ നീളുന്ന ജംബോ സവാരിക്ക് വൈകിട്ട് ആറ് മണിയോടെ സമാപനമാകും.
ഉത്സവത്തിൻ്റെ മേൽനോട്ടത്തിനായി 19 ഉപസമിതികളെയാണ് ഇത്തവണ സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ എന്നിവയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ടേബിളുകൾ, സർക്കാരിൻ്റെ വിവിധ വികസന പദ്ധതികൾ എന്നിവയും ഘോഷയാത്രയിലെ പ്രധാന ആകർഷണമായിരിക്കും.
ഘോഷയാത്രയ്ക്ക് അശ്വാരൂഡ സേനയുടെ പ്രത്യേക അഭ്യാസ പ്രകടനവും വാദ്യമേളങ്ങളും മാറ്റുകൂട്ടും. വൈകിട്ട് 7.30ഓടെ ബന്നിമണ്ഡപം ഗ്രൗണ്ടിൽ നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡ് ഗവർണർ ഉദ്ഘാടനം ചെയ്യും. അകമ്പടിയായി കരിമരുന്ന് പ്രകടനവും ലേസർ ഷോയും ആകാശവിസ്മയം തീർക്കും.