ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി. 700 താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഒളിമ്പ്യൻ ഭവാനിദേവി ഉൾപ്പെടെയുള്ള ദേശീയ താരങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
ഒറ്റക്കാഴ്ചയിൽ മലയാളിക്ക് പരിചിതമെന്ന് തോന്നിക്കുന്ന കായിക ഇനമാണ് ഫെൻസിങ്. നമ്മുടെ സ്വന്തം വാൾപയറ്റിനോട് ഏറെ സാമ്യമുള്ള കായിക ഇനം. വാൾപയറ്റിന്റെ ആധുനിക രൂപമെന്ന് പറയാം. ചെറിയ വാൾ പോലുള്ള വസ്തു ഉപയോഗിച്ച് രണ്ടു പേർ തമ്മിൽ നടത്തുന്ന പയറ്റാണ് ഫെൻസിംഗ്.
ഉപയോഗിക്കുന്ന ആയുധത്തിന്റെ രീതി, മത്സരത്തിന്റെ നിയമങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്നിനങ്ങളാണ് മത്സരത്തിലുള്ളത്. ഫോയിൽ, ഇപീ , സെബ്രെ, എന്നിവയാണ് മത്സര ഇനങ്ങൾ. ഫെൻസിങ് മത്സരത്തിന്റെ സർവ ആവേശവും കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കാണാം.
കേരളം ഉൾപ്പെടെ 26 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 700 താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒളിമ്പ്യൻ ഭവാനി ദേവി ഉൾപ്പെടെയുള്ള താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. 38 ആമത് നാഷണൽ ഗെയിംസിന്റെ സെലക്ഷൻ മത്സരങ്ങൾ കൂടിയാണ് കണ്ണൂരിലേത്.