ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് സ്ത്രീകളാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽ അൻപതിലേറെ പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇന്ന് പുലർച്ചെ നാലരയോടെ അപടം ഉണ്ടായത്. ഗുണ്ടിച്ച ക്ഷേത്രത്തിലേക്കായിരുന്നു ജഗന്നാഥൻ, ബലഭദ്രൻ, ശുഭദ്ര ദേവി എന്നിവരുടെ വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള മൂന്ന് രഥങ്ങൾ യാത്ര ആരംഭിച്ചത്.
രഥയാത്ര ദർശിക്കാൻ നിരവധി പേരാണ് ക്ഷേത്രപരിസരത്ത് തടിച്ച് കൂടിയത്. സ്ഥലത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള പൊലീസിൻ്റെ ക്രമീകരണം അപര്യാപ്തമാണെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പരിശോധനയിൽ മാത്രമേ മരണകാരണം കൃത്യമായി വ്യക്തമാകുമെന്നും പുരി കളക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വെയിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ നിലവിലുണ്ടായിരുന്നുവെന്നാണ് കളക്ടർ പറയുന്നത്. എന്നാൽ പെട്ടെന്ന് ജനക്കൂട്ടം പെട്ടെന്ന് നിയന്ത്രണാതീതമായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ട് അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും അശ്രദ്ധ കാണിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദ്രൻ പറഞ്ഞതായി സ്ക്രോൾ ഇൻ റിപ്പോർട്ട് ചെയ്തു.
ലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന ഉത്സവമാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. മൂന്ന് വലിയ രഥങ്ങൾ വലിക്കുക എന്നതാണ് ഉത്സവത്തിൻ്റെ പ്രധാന ആചാരം. കഴിഞ്ഞ ദിവസവും രഥയാത്രയ്ക്കിടെ അപകടമുണ്ടായിരുന്നു. 500 ലേറെ പേർക്ക് പരിക്കേൽക്കുകയും, എട്ട് പേരുടെ നില ഗുരുതരമെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. തലധ്വജ രഥം വലിക്കാനായി ആളുകളെത്തിയതോടെയാണ് അപകടം നടന്നതെന്നാണ് സൂചന.
രഥയാത്രയ്ക്കെത്തുന്ന വമ്പൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി, കേന്ദ്ര സായുധ പൊലീസ് സേനയുടെ (CAPF) എട്ട് സംഘങ്ങൾ ഉൾപ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിരുന്നു.