Source: Wikipedia
NATIONAL

മതേതരത്വത്തിന് മേൽ മണ്ണുവീണ ആ കറുത്ത ദിനത്തിൻ്റെ ഓർമ്മയ്ക്ക് ഇന്ന് 33 വയസ്

അന്ന് ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് ഇന്ന് ഉയർന്നിരിക്കുന്നത് പുതിയ രാമക്ഷേത്രമാണ്

Author : ന്യൂസ് ഡെസ്ക്

33 വർഷം മുൻപ് ഈ ദിവസമാണ് രാജ്യത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ച് ഹിന്ദുത്വ സംഘടനകൾ ബാബറി മസ്ജിദ് അടിച്ചു തകർത്തത്. ചരിത്രത്തിൻ്റെ മനോഹരമായ നിർമിതികളിലൊന്ന് മാത്രമല്ല രാജ്യത്തിൻ്റെ മതേതരത്വം കൂടിയാണ് അന്ന് നിലംപരിശായത്. അന്ന് ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് ഇന്ന് ഉയർന്നിരിക്കുന്നത് പുതിയ രാമക്ഷേത്രമാണ്. ആ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തിയത് കഴിഞ്ഞയാഴ്ചയാണ്.

ഡിസംബർ ആറ്, 1992. എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ ഒന്നര ലക്ഷം പേരടങ്ങിയ കർസേവകരുടെ റാലിയാണ് ഹിന്ദുത്വ സംഘടനകൾ ബാബറി മസ്ജിദിന് നേർക്ക് നടത്തിയത്. പോയ വഴികളിലെല്ലാം സംഘർഷമുണ്ടാക്കിയ യാത്ര അവസാനിച്ചത് ബാബ്റി മസ്ജിദിന് മുന്നിൽ. എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു അന്നത്തെ പ്രധാന പ്രാസംഗികർ. ഒരു ലക്ഷത്തിലേറെ പോന്ന അണികളുടെ കാതുകളിൽ മസ്ജിദ് തകർത്തെറിയേണ്ടതാണെന്ന നേതാക്കളുടെ വാക്കുകൾ അലയടിച്ചു നിന്നു. റാലി പുരോഗമിച്ചതോടെ ആൾക്കൂട്ടം വലിയ മുദ്രാവാക്യങ്ങൾ മുഴക്കിത്തുടങ്ങി.ആക്രമാസക്തരായ ഒരുകൂട്ടം പള്ളിക്കുള്ളിലേക്ക് പാഞ്ഞു കയറി.

പൊലീസ് സുരക്ഷ മറികടന്ന് ആദ്യം ഒരു കർസേവകൻ മസ്ജിദിനു മുകളിൽ കയറി കാവി പതാക വീശി. ഇതുകണ്ടതോടെ ആൾക്കൂട്ടം മസ്ജിദിലേക്ക് ഇരച്ചുകയറി. പൊലീസ് ഭയന്നോടി. മഴുവും ചുറ്റികയും കമ്പികളുമായി ആൾക്കൂട്ടം 400 വർഷം പഴക്കമുള്ള ആ സ്മാരകം അടിച്ചു തകർത്തു. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തുടനീളം നടന്ന വർഗീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത് രണ്ടായിരത്തിലധികം പേർ.

വിഷയം കൈകാര്യം ചെയ്തതിലെ പിഴവിന് പ്രധാനമന്ത്രി നരസിംഹറാവുവിനെതിരെ വിമർശനങ്ങൾ ഉയർന്നു. കർസേവകർക്ക് അവസരം ഉണ്ടാക്കി നൽകിയതിന് മുഖ്യമന്ത്രി കല്യാൺ സിങ് കൂട്ടുപ്രതിയാക്കപ്പെട്ടു. എൽ.കെ .അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാഭാരതിയും ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന കീഴ്ക്കോടതി വിധി വന്നു. എന്നാൽ കലാപത്തിന് ആഹ്വാനം ചെയ്ത അവരെ മേൽക്കോടതികൾ പിന്നീട് കുറ്റവിമുക്തരാക്കി.

വർഷങ്ങൾക്കിപ്പുറം പള്ളി പൊളിച്ച സ്ഥലം ക്ഷേത്രം നിർമിക്കാനായി വിട്ടുനൽകി സുപ്രീംകോടതിയുടെ വിധി വന്നു.പള്ളി നിർമിക്കാനായി കേസിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ സ്ഥലം നൽകാനും ഉത്തരവായി. കേസിലെ 32 പ്രതികളേയും അന്ന് കോടതി വെറുതെവിട്ടു.

അതേ വർഷം ഫെബ്രുവരിയിൽ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനുള്ള നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ലോക്സഭയിൽ പ്രഖ്യാപിച്ചു. 2024 ജനുവരിയിൽ ക്ഷേത്രം നിർമിച്ച് പ്രാണ പ്രതിഷ്ഠയും നടന്നു. 1528ൽ നിർമിച്ച ഒരു പള്ളിയുടെ അവശേഷിപ്പുകളൊന്നും ബാക്കി വെക്കാതെ മായ്ച്ചു കളഞ്ഞെങ്കിലും മതേതരത്വം മനസിൽ സൂക്ഷിക്കുന്നവർക്ക് എന്നും ഒരു ഓർമ്മപ്പെടുത്തലാണ് ഈ ദിവസം.

SCROLL FOR NEXT