ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും ഡിജിസിഎയ്ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. 260 പേരുടെ ജീവഹാനിക്ക് ഇടയാക്കിയ വിമാനാപകടത്തില്‍ സ്വതന്ത്രവും നീതിയുക്തവും വേഗത്തിലുമുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി.
സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ജുലൈ 12 ന് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യോമയാന നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്നും ആവശ്യപ്പെടുന്നു.
ഇന്ധന സ്വിച്ച് തകരാറോ വൈദ്യുതി തകരാറോ പോലുള്ള സാങ്കേതിക പ്രശ്‌നങ്ങളെല്ലാം അവഗണിച്ച് പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് ആദ്യം തന്നെ ആരോപിക്കുന്നതിനേയും ഹര്‍ജി ചോദ്യം ചെയ്യുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനായ വിശ്വകുമാര്‍ രമേശിന്റെ മൊഴി രേഖപ്പെടുത്താനോ വിശ്വാസത്തിലെടുക്കാനോ പോലും തയ്യാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഹര്‍ജിയില്‍ വ്യോമയാന മന്ത്രാലയത്തിനും ഡിജിസിഎയ്ക്കും നോട്ടീസ് അയച്ച സുപ്രീം കോടതി എഎഐബിയോടും വിശദീകരണം തേടിയിട്ടുണ്ട്. എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്തിനാണെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍ 'ഞാന്‍ ഓഫ് ചെയ്തിട്ടില്ല' എന്നാണ് അടുത്ത പൈലറ്റിന്റെ മറുപടി.
ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് അപകടത്തിനു കാരണം പൈലറ്റിന്റെ പിഴവാണെന്ന തരത്തില്‍ പ്രചരണമുണ്ടായത്. എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് നിര്‍ണായ വിവരങ്ങള്‍ മറച്ചുവെക്കുന്നതാണെന്നും പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല, സത്യസന്ധമായ വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശം ലംഘിക്കുന്നതാണെന്നും ആരോപിക്കുന്നു.
ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. ജൂണ്‍ 12 ന് നടന്ന അപകടം കഴിഞ്ഞ് നൂറ് ദിവസങ്ങളിലധികം കഴിഞ്ഞിട്ടും ഇതുവരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവിട്ടതെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എന്താണ് സംഭവിച്ചതെന്നോ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതിന്റെ ഫലമായി ബോയിങ് വിമാനത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരും ഇന്ന് ഭീഷണിയിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
സുതാര്യമായ അന്വേഷണം വേണമെന്ന ആവശ്യം മനസ്സിലാക്കാമെന്ന് പറഞ്ഞ കോടതി, എല്ലാ കണ്ടെത്തലുകളും പുറത്തുവിടണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി. ഏതെങ്കിലും ഒരു പൈലറ്റിനെതിരെയാണ് റിപ്പോര്‍ട്ട് എങ്കില്‍ അതിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ കുടുംബമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി.
പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമായതെന്ന വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ സംഭവങ്ങളും നിര്‍ഭാഗ്യകരവും നിരുത്തരവാദപരവുമാണെന്നും കോടതി നിരീക്ഷിച്ചു. പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റിനെ കുറിച്ചുള്ള പരാമർശം മാത്രം മാധ്യമങ്ങളിൽ വാർത്തയായതിനേയും സുപ്രീം കോടതി വിമർശിച്ചു.