NATIONAL

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ മൂന്ന് നിര്‍ദേശങ്ങള്‍

യുഎസ്-ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു യോഗം

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: യുഎസ്-ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണനടപടികള്‍ക്ക് വേഗത കൂട്ടുക, യുഎസ്-ഇറാന്‍ യുദ്ധം മൂലമുണ്ടായേക്കാവുന്ന ഊര്‍ജ പ്രതിസന്ധികളെ നേരിടാന്‍ സജ്ജരാവുക, 'വികസിത് ഭാരത് 2047' എന്ന ദീര്‍ഘകാല ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയത്.

നാല് മണിക്കൂറോളം നീണ്ടു നിന്ന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍. യുഎസ്-ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.

ഭരണ നടപടികള്‍ക്ക് വേഗത കൂട്ടുക

ഭരണനടപടികള്‍ വേഗത്തിലാക്കണമെന്ന് നിര്‍ദേശിച്ച മോദി, ഉദ്യോഗസ്ഥ തലത്തിലുള്ള കാലതാമസത്തെ കുറിച്ചും മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചുവപ്പുനാടകളില്‍ കുരുങ്ങി ഫയലുകള്‍ നീങ്ങാതിരിക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഫലയുകള്‍ മേശകളില്‍ നിന്ന് മേശകളിലേക്ക് അനന്തമായി നീളുന്ന അവസ്ഥയുണ്ടാകരുതെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. നടപടിക്രമങ്ങള്‍ വേഗത്തിലും സുതാര്യവുമാക്കണമെന്നും നിര്‍ദേശിച്ചു.

മുന്‍ നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിക്കാതെ, ഭാവി ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ചില സംസ്ഥാനങ്ങളില്‍ പിന്നില്‍ നില്‍ക്കുന്ന കേന്ദ്ര പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

ഊര്‍ജ പ്രതിസന്ധികളെ നേരിടാന്‍ സജ്ജരാവുക

പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം രൂക്ഷമായ ഊര്‍ജ പ്രതിസന്ധിയെ നേരിടാനുള്ള മുന്നൊരുക്കങ്ങളെ കുറിച്ചാണ് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ ഊന്നിപ്പറഞ്ഞത്. ബയോഗ്യാസ്, പുനരുപയോഗ ഊര്‍ജം തുടങ്ങിയ ബദല്‍ സ്രോതസ്സുകള്‍ തേടേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ മോദി ഊന്നിപ്പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ അസംസ്‌കൃത എണ്ണ, എല്‍പിജി ഇറക്കുമതിയുടെ വലിയൊരു ഭാഗം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ, ഇന്ത്യയില്‍ പാചകവാതക വിലയും ഇന്ധനവിലയും കുത്തനെ കുതിച്ചുയരുകയാണ്. ഈ പശ്ചാത്തലത്തിലാണ്

വികസിത് ഭാരത് 2047

ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ''വികസിത് ഭാരത് 2047'' എന്ന ആഹ്വാനം വെറുമൊരു മുദ്രാവാക്യമായി കാണരുതെന്നും നിര്‍ബന്ധമായും നിറവേറ്റേണ്ട ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ജീവിതം നേരിട്ട് മെച്ചപ്പെടുത്തുന്ന തരത്തിലുള്ള അടുത്ത തലമുറ പരിഷ്‌കരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ക്ഷേമപദ്ധതികളുടെ പരമാവധി ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

SCROLL FOR NEXT