NATIONAL

"അങ്ങനെ ആയിരുന്നെങ്കില്‍ അവര്‍ എഎപി വിടില്ലായിരുന്നു"; രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള എംപിമാരുടെ ബിജെപി കൂടുമാറ്റത്തില്‍ അണ്ണാ ഹസാരെ

ഒരാൾ പാര്‍ട്ടി വിടാന്‍ തീരുമാനിക്കുമ്പോള്‍ അതിന് ഉറപ്പായും ചില കാരണങ്ങള്‍ ഉണ്ടാകുമെന്നും അണ്ണാ ഹസാരെ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മുംബൈ: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണ ഹസാരെ. ജനാധിപത്യ രാജ്യത്ത് വ്യക്തികള്‍ക്ക് രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ളവര്‍ പോയത് ആം ആദ്മി പാര്‍ട്ടിയിലുള്ള പ്രശ്‌നങ്ങള്‍ മൂലമാണെന്നും അണ്ണ ഹസാരെ പറഞ്ഞു.

"ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട്. ഛദ്ദയും മറ്റുള്ളവരും ഉറപ്പായും ചില പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ പോയത്," അണ്ണാ ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന്റെ പ്രശ്‌നമാണെന്നും പാര്‍ട്ടി ശരിയായ ദിശയിലാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ അവര്‍ ആരും പോകില്ലായിരുന്നുവെന്നും അണ്ണാ ഹസാരെ പറഞ്ഞു. ഒരാൾ പാര്‍ട്ടി വിടാന്‍ തീരുമാനിക്കുമ്പോള്‍ അതിന് ഉറപ്പായും ചില കാരണങ്ങള്‍ ഉണ്ടാകും. ഇതിനെ ഒരു വലിയ ജനാധിപത്യ സാഹചര്യത്തിലാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആംആദ്മി പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായി പ്രതികരിച്ചാണ് രാഘവ് ഛദ്ദ പാര്‍ട്ടി വിടുകയാണെന്നും ബിജെപിയില്‍ ചേരുകയാണെന്നും പ്രഖ്യാപിച്ചത്. തന്റെ യുവത്വത്തിന്റെ 15 വര്‍ഷം ആം ആദ്മി കെട്ടിപ്പടുക്കുന്നതിനായി നല്‍കിയെന്നും എന്നാല്‍ പാര്‍ട്ടി അഴിമതി പാര്‍ട്ടി ആയെന്നും പലതിനോടും സമരസപ്പെട്ടുവെന്നും രാഘവ് ഛദ്ദ പറഞ്ഞിരുന്നു.

SCROLL FOR NEXT