NATIONAL

നയിക്കാൻ ഹിമന്ത ബിശ്വ ശര്‍മ തന്നെ; അസമില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ഭരണം നിലനിര്‍ത്താനാണ് ബിജെപി പരിശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനിത് ജീവന്‍ മരണ പോരാട്ടമാണ്.

Author : ന്യൂസ് ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ അസമില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ആകെയുള്ള 126 മണ്ഡലങ്ങളില്‍ 89 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 88 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശേഷിക്കുന്ന ഒരു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും.

പ്രാദേശിക നേതാക്കളെ അടക്കം ഉള്‍പ്പെടുത്തിയാണ് അസമില്‍ ഇക്കുറി ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചത്. പ്രദ്യുത് ബോര്‍ദൊലോയി, ബൂപെന്‍ ബോറ തുടങ്ങിയ പുതുമുഖങ്ങളെയും ബിജെപി അവതരിപ്പിക്കുന്നു. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ബിജെപിയിലെത്തിയ നേതാവാണ് ബൊര്‍ദൊലോയി.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തന്നെയാണ് ഇക്കുറിയും അസം തെരഞ്ഞെടുപ്പിലെ ബിജെപിയുടെ നേതൃമുഖം. ജലൂക്ബാരിയില്‍ നിന്നാണ് ഹിമന്ത ബിശ്വ ശര്‍മ മത്സരിക്കുന്നത്. ഇത്തവണയും ഭരണം നിലനിര്‍ത്താനാണ് ബിജെപി പരിശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനിത് ജീവന്‍ മരണ പോരാട്ടമാണ്.

15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അവസാം കുറിച്ചുകൊണ്ടാണ് 2016ല്‍ ബിജെപി അസം പിടിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരുന്ന ഹിമന്ത ബിശ്വ ശര്‍മ 2015ല്‍ ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു. അതുവരെ വലിയ രാഷ്ട്രീയ ശക്തി അല്ലാതിരുന്ന ബിജെപി അടുത്ത വര്‍ഷം 60 സീറ്റുകള്‍ നേടിയാണ് ഭരണത്തിലെത്തുന്നത്. എന്‍ഡിഎ സഖ്യം 86 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസിന് 26 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2021ല്‍ എന്‍ഡിഎ സഖ്യത്തിന് സീറ്റുകള്‍ കുറഞ്ഞെങ്കിലും ബിജെപി 60 സീറ്റ് എന്ന നമ്പര്‍ നിലനിര്‍ത്തുന്ന സാഹചര്യമുണ്ടായി.

SCROLL FOR NEXT