Source: X/
NATIONAL

"ഭോജ്‌ശാല ക്ഷേത്രമാണ്"; നിർണായക ഉത്തരവുമായി മധ്യപ്രദേശ് ഹൈക്കോടതി

ഭോജ്‌ശാല-കമാൽ മൗല പള്ളി സമുച്ചയവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: തർക്ക പ്രദേശമായ ഭോജ്‌ശാല-കമാൽ മൗലയിൽ നിർണായക ഉത്തരവുമായി മധ്യപ്രദേശ് ഹൈക്കോടതി. പ്രദേശം സരസ്വതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഹിന്ദുക്കളും മുസ്ലീങ്ങളും അവകാശപ്പെടുന്ന സ്ഥലമായ ഭോജ്‌ശാല-കമാൽ മൗല പള്ളി സമുച്ചയവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

ഭോജ്‌ശാലയെ ഹിന്ദുക്കൾ സരസ്വതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായിട്ടാണ് കണക്കാക്കുന്നത്, അതേസമയം മുസ്ലീങ്ങൾ അവിടെ കമാൽ മൗല പള്ളിയായി പ്രാർഥനകൾ നടത്തുന്നുണ്ടെന്ന് ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. അതേസമയം, മുസ്ലീങ്ങൾക്ക് ആ സ്ഥലത്ത് നിസ്‌കരിക്കാൻ അനുമതി നൽകുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2003 ലെ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.

ഭോജ്‌ശാലയിൽ ഒരു സംസ്കൃത പഠന കേന്ദ്രത്തിൻ്റെയും സരസ്വതി ദേവിയുടെ ക്ഷേത്രത്തിൻ്റെയും സൂചനകൾ ഉണ്ട്. ഇത് പരമാര വംശത്തിലെ പ്രശസ്തനായ രാജാവായ രാജാ ഭോജ് നിർമിച്ച ക്ഷേത്രമായി കണക്കാക്കുന്നു എന്ന് ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

സ്‌മാരകത്തിന്മേലുള്ള ഹിന്ദുക്കളുടെ അവകാശവാദം അംഗീകരിക്കുന്നതിനൊപ്പം, മുസ്ലീം സമൂഹത്തിൻ്റെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കാനും ഹൈക്കോടതി നിർദേശം നൽകി. അപേക്ഷ സമർപ്പിച്ചാൽ ധാർ ജില്ലയിൽ പള്ളി നിർമിക്കുന്നതിന് അനുയോജ്യമായ ഭൂമി മധ്യപ്രദേശ് സർക്കാർ അനുവദിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്നും ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

SCROLL FOR NEXT