Bihar election Souce: Social Media
NATIONAL

ബിഹാറിൽ മികച്ച പോളിങ്; ശക്തമായ അടിയൊഴുക്കുകൾക്ക് സൂചന നൽകി രണ്ടാംഘട്ട വോട്ടെടുപ്പ്

ഭരണവിരുദ്ധ തരംഗമുണ്ടെന്നും 140 സീറ്റോടെ മഹാഗഢ്ബന്ധൻ ബിഹാർ പിടിക്കുമെന്നും പാർട്ടി ദേശീയ ജന. സെക്രട്ടി ദിപാങ്കർ ഭട്ടാചാര്യ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: ഒന്നേമുക്കാൽ കോടി സ്ത്രീ വോട്ടർമാർ, 19 പട്ടികജാതി മണ്ഡലങ്ങൾ, നാല് ജില്ലകളിൽ 11 മുസ്ലിം എംഎൽഎമാർ. രണ്ടാംഘട്ട ബിഹാർ തെരഞ്ഞെടുപ്പിലെ മൂന്ന് പ്രധാന ഘടകങ്ങളാണിത്. സീമാഞ്ചലിലെ നാല് ജില്ലകളിൽ മാത്രം ഒവൈസിയുടെ പാർട്ടി മത്സരിപ്പിക്കുന്നത് 15 സ്ഥാനാർത്ഥികളെ ആണ്. ഇതിന് പുറമേ പ്രശാന്ത് കിഷോറിന്റെ സ്ഥാനാർത്ഥികളുമുണ്ട്. അതായത്, അടിയൊഴുക്കുകൾ പലതും രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉണ്ടാകുമെന്ന് വ്യക്തം. ഒന്നാം ഘട്ടത്തിൽ സംഭവച്ചതു പോലെ മികച്ച പോളിങ്ങാണ് രണ്ടാം ഘട്ടത്തിലും ഇതുവരെ രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.

സീമാഞ്ചൽ മേഖലയിലെ മുസ്ലിം ജനസംഖ്യ 47 ശതമാനമാണ്. കിഷൻഗഞ്ച് ജില്ലയിലേത് 68 ശതമാനവും. സീമാഞ്ചലിൽ നിന്ന് 2020 ൽ 11 മുസ്ലിം എംഎൽഎമാർ ഉണ്ടായി. അരാരിയ, കിഷൻഗഞ്ച്, കൈത്തർ, പുർനിയ എന്നീ നാല് ജില്ലകളാണ് ഇത്തവണ അസദുദ്ദീൻ ഒവൈസിയുടെ മജ്‌ലിസ് പാർട്ടി കാര്യമായി ശ്രദ്ധിച്ചത്. 15 സ്ഥാനാർത്ഥികളാണ് ഈ നാല് ജില്ലകളിൽ ഒവൈസി നിർത്തിയത്. ഇതിൽ മഹാഗഢ്ബന്ധന് ആശങ്കയുണ്ട്.

പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി മത്സരിക്കുന്നത് ചെറിയ തോതിൽ ബാധിക്കുമോ എന്ന ആശങ്ക എൻഡിഎയ്ക്കും ഉണ്ട്. പിന്നാക്ക- മേൽജാതി സ്ഥാനാർത്ഥികളുടെ ഇക്വേഷൻ ജൻ സുരാജ് പാർട്ടി കൃത്യമായി പരിഗണിച്ചതും പ്രാദേശിക മേഖലയിലെ പ്രമുഖ ഡോക്ടർമാരടക്കം സ്ഥാനാർഥികളായതും ജെഡിയു-ബിജെപി വോട്ടുകൾ ഇടിയുമോ എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.

പ്രത്യേകിച്ചും 1000 വോട്ടിന് മാത്രം കഴിഞ്ഞ തവണ ജയിച്ച നിരവധി സീറ്റുകളുള്ളതിനാൽ. 2020ലെ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടം നടന്ന മേഖലകളിൽ 66 സീറ്റാണ് എൻഡിഎ സഖ്യം നേടിയത്. ഇതിൽ ബിജെപി 42 ഉം ജെഡിയു 20 ഉം സീറ്റ് നേടി. രണ്ടാംഘട്ടത്തിൽ തൊഴിലാളി-കർഷക വോട്ടുകളിൽ വലിയ ആത്മവിശ്വാസമുള്ള മറ്റൊരു പാർട്ടി സിപിഐഎംഎൽ ആണ്. എംഎല്ലിന്റെ 20 സ്ഥാനാർഥികളിൽ 12 സിറ്റിങ് എംഎൽഎമാർ ഇത്തവണയും മത്സരിച്ചു. ഭരണവിരുദ്ധ തരംഗമുണ്ടെന്നും 140 സീറ്റോടെ മഹാഗഢ്ബന്ധൻ ബിഹാർ പിടിക്കുമെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടി ദിപാങ്കർ ഭട്ടാചാര്യ പറയുന്നു.

കർഷക മേഖലയിലെ നല്ല ബന്ധവും ഗ്രാമീണരോട് ഇഴയടപ്പമുള്ള നേതാക്കൾ മത്സരിക്കുന്നതുമാണ് മഹാഗഢ്ബന്ധന് എംഎൽ നൽകുന്ന പ്രതീക്ഷ. 19 പട്ടികജാതി മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിലുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിമർശനം തുടരുക തന്നെയാണ് ആർജെഡി. ഒന്നാംഘട്ടം നടന്ന് ഇത്ര ദിവസമായിട്ടും ആദ്യഘട്ട വോട്ടർമാരിലെ ലിംഗാടിസ്ഥാന പട്ടിക പുറത്തുവിടാത്തതിനെ തേജസ്വി യാദവ് വിമർശിച്ചു. ഈ കാലതാമസം ദുരൂഹമാണ്. കമ്മീഷൻ ഇതിന് മറുപടി പറയണമെന്നും തേജസ്വി ആവശ്യപ്പെട്ടു.

SCROLL FOR NEXT