ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ധാരണയായതായി ഇൻഡ്യാ മുന്നണി നേതാക്കൾ. പശുപതി കുമാർ പരസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയും (ആർഎൽജെപി) ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ഇൻഡ്യാ മുന്നണിക്ക് വേണ്ടി വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ആർജെഡി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ തേജസ്വി പ്രസാദ് യാദവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.
ആർഎൽജെപിക്ക് മറ്റ് സഖ്യകക്ഷികളായ രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വികാസ്ശീല്‍ ഇൻസാൻ പാർട്ടി (വിഐപി) എന്നിവയ്‌ക്കൊപ്പം സീറ്റുകൾ അനുവദിക്കുമ്പോൾ, ജെഎംഎമ്മിന് ആർജെഡിക്കായി നീക്കിവച്ചിരിക്കുന്ന സീറ്റുകൾ നൽകും.
സീറ്റ് വിഭജനം സംബന്ധിച്ച യോഗം സൗഹാർദപരമായിരുന്നുവെന്നും സീറ്റ് വിഭജനത്തിൽ ഘടകകക്ഷികൾ ധാരണയിലെത്തിയെന്നും യോഗത്തിന് ശേഷം ബിഹാർ കോൺഗ്രസ് മേധാവി രാജേഷ് റാം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, കോൺഗ്രസും മറ്റ് പാർട്ടികളും അവരുടെ സ്വാധീനമുള്ള സ്ഥലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുമെന്നും രാജേഷ് റാം പറഞ്ഞു. 2020ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളുടെ എണ്ണത്തിൽ പ്രതിപക്ഷ ബ്ലോക്കിലെ എല്ലാ പ്രധാന പാർട്ടികളും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് രാജേഷ് റാം സൂചന നൽകി.
തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിനൊടുവില്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടന്നേക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ അടുത്ത മാസം പ്രഖ്യാപിക്കും. നവരാത്രി ആഘോഷങ്ങൾക്ക് ശേഷം, ഒക്ടോബര്‍ ആദ്യവാരമോ രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തിലോ പ്രഖ്യാപനം ഉണ്ടായേക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങൾ അറിയിച്ചു.