ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടമായ ഇന്ന് ആദ്യ രണ്ട് മണിക്കൂറുകളിൽ 13.13 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ. ചീഫ് ഇലക്ഷൻ കമ്മീഷണർക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും ചേർന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ മോണിറ്ററിംഗ് റൂമിൽ നിന്ന് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് 3.75 കോടി വോട്ടർമാരാണ് പോളിങ് ബൂത്തുകളിലേക്ക് എത്തുക.
ബിഹാർ നിയമസഭയിലെ 121 സീറ്റുകളിലേക്ക് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ രാവിലെ 11 മണി വരെ 27.65% പോളിങ്. മുഖ്യമന്ത്രി നിതീഷ് കുമാറും, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും, ആർജെഡിയുടെ ലാലു യാദവും തേജസ്വി യാദവും, എൽജെപിയുടെ ചിരാഗ് പാസ്വാനും ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ ഇതിനോടകം വോട്ട് ചെയ്തു കഴിഞ്ഞു. "എല്ലാവരും വോട്ട് ചെയ്യുകയും മറ്റുള്ളവരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യൂ," നിതീഷ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
"റൊട്ടി ചട്ടിയിൽ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കണം, അല്ലെങ്കിൽ അടിയിൽ പിടിക്കും. 20 വർഷമൊക്കെ വളരെ ദീർഘമാണ്. ഇനി പുതിയ ബിഹാറിനായും യുവ സർക്കാരിനായും തേജസ്വി സർക്കാർ വരട്ടെ," ലാലു പ്രസാദ് യാദവ്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ ഉച്ചയ്ക്ക് ഒരു മണി വരെ 42.31% പോളിംഗ്. വ്യാഴാഴ്ച നടന്ന ആദ്യ ഘട്ടത്തിൽ 3.75 കോടി വോട്ടർമാരിൽ 42.31 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഗോപാൽഗഞ്ച് ജില്ലയിലാണ്, 46.73 ശതമാനം, തൊട്ടുപിന്നാലെ ലഖിസരായ് (46.37), ബെഗുസരായ് (46.02) ജില്ലകളുണ്ട്.
ഉപമുഖ്യമന്ത്രിയും ലഖിസാരായി നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ വിജയ് കുമാർ സിൻഹയുടെ കാർ ആർജെഡി പ്രവർത്തകർ തടഞ്ഞു. കനത്ത പൊലീസ് സുരക്ഷയിലാണ് ഉപമുഖ്യമന്ത്രി. പ്രവർത്തകർ കാറിന് നേരെ ചെരിപ്പുകൾ എറിഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ലഖിസാരായിയിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം..
മികച്ച പോളിംങോടെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ട വിധിയെഴുതി ബിഹാർ. അഞ്ച് മണിവരെ വരെ 60.13 ശതമാനം രേഖപ്പെടുത്തി ചരിത്രപോളിങ്. ഉയർന്ന പോളിംഗ് എൻ.ഡി.എയ്ക്ക് അനുകൂലമെന്ന് പ്രധാനമന്ത്രി. ലഖീസറായിയിൽ ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം.