വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മാപ്പു പറയണമെന്ന നിലപാടിലുറച്ച് ബിജെപി. വന്ദേമാതരം പൂർണമായി ആലപിക്കുന്നതല്ല പാർട്ടി നയമെന്ന് രാഹുൽ ഗാന്ധി വേദിയിൽ നേതാക്കളോട് പറയുന്ന ദൃശ്യങ്ങൾ ബിജെപി നേതൃത്വം പുറത്തുവിട്ടു. കേരളത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കാത്തതിനെയും ബിജെപി ചോദ്യം ചെയ്തു. അതിനിടെ എഐസിസി ആസ്ഥാനത്തുണ്ടായ സംഭവ വികാസങ്ങളിൽ പ്രതിഷേധമറിയിച്ച് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിന്തുടർച്ചക്കാരനും ബിജെപി എംഎൽഎയുമായ സുമിത്രോ ചാറ്റർജിയും രംഗത്തുവന്നു.
എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതിൽ നേതാക്കൾ നീരസം പ്രകടിപ്പിച്ചത് ബിജെപി ആയുധമാക്കുകയാണ്. ദേശീയ ഗാനം ആലപിക്കുമ്പോൾ നേതാക്കൾക്ക് എന്തിനാണ് എത്ര അസ്വസ്ഥത എന്ന വിമർശനമാണ് കഴിഞ്ഞ ദിവസം ബിജെപി ഉന്നയിച്ചതെങ്കിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുന്നത്. വന്ദേമാതരം പൂർണമായി ആലപിച്ച ശേഷം സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉൾപ്പടെയുള്ളവരുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തുന്നതാണ് ദൃശ്യങ്ങളിൽ. വന്ദേമാതരം പൂർണമായി ആലപിക്കുന്നതല്ല പാർട്ടി നയമെന്ന് രാഹുൽ വിശദീകരിക്കുന്നുണ്ട്. ലോക്സഭാ എംപി നിഷികാന്ത് ദുബൈ സാമൂഹിക മാധ്യമങ്ങളിലും പിന്നീട് വാർത്താസമ്മേളനത്തിൽ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും ഇതേ കാര്യം ആവർത്തിച്ചു.
എഐസിസി ആസ്ഥാനത്തെ സംഭവവികാസങ്ങൾക്ക് പുറമെ കേരളത്തിലും വന്ദേമാതരം ഒഴിവാക്കിയത് കോൺഗ്രസിന് അല്പം പോലും ദേശസ്നേഹം ഇല്ലെന്ന ആരോപണങ്ങൾ സത്യമെന്ന് തെളിയിക്കുന്നതായും ബിജെപി ആരോപിച്ചു. വിവാദമായത് കൊണ്ടാണ് കേരളത്തിൽ പാടേണ്ടെന്ന് വച്ചതെന്നും വന്ദേമാതരത്തിൻ്റെ കാര്യത്തിൽ ദേശീയ നേതൃത്വമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.
വിവാദം കൊഴുക്കുന്നതിനിടെ അതീവ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിന്മുറക്കാരനായ സുമിത്രോ ചാറ്റർജി രംഗത്തുവന്നു. പശ്ചിമ ബംഗാൾ ജനതയോട് മാപ്പു പറയണമെന്നാണ് സോണിയ ഗാന്ധിക്ക് നൽകിയ കത്തിലെ ആവശ്യം. പശ്ചിമ ബംഗാളിലെ നൈഹാട്ടി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് സുമിത്ര ചാറ്റർജി. പുറമേയ്ക്ക് വിവാദങ്ങളെ തള്ളിക്കളയുന്നുണ്ടെങ്കിലും വിവാദങ്ങൾക്ക് ഇടയാക്കിയായതിൽ നേതൃത്വത്തിന് കടുത്ത അതൃപ്‍തിയുണ്ട്. സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന് കോൺഗ്രസ് കാണിക്കൽ നോട്ടീസ് നൽകി. ഇന്നലെ നൽകിയ വിശദീകരണം തള്ളിയാണ് നേതൃത്വത്തിന്റെ നടപടി.