രാഹുൽ ഗാന്ധി 
NATIONAL

വനിതകളെ മറയാക്കി രാഷ്ട്രീയ ഭൂപടം മാറ്റാനും അധികാരം കവരാനുമുള്ള ബിജെപിയുടെ നാണംകെട്ട ശ്രമമാണ് വനിതാ സംവരണ ഭേദഗതി ബിൽ: രാഹുൽ ഗാന്ധി

പുതിയ ഭേദഗതി ബില്ലിന് സ്ത്രീ ശാക്തീകരണവുമായി ബന്ധമില്ലെന്നും പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിൽ പ്രതിപക്ഷത്തിൻ്റെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ ലോക്‌സഭയിൽ കൊണ്ടുവരുന്നത് 2023ലെ വനിതാ സംവരണ ബിൽ അല്ലെന്നും വനിതകളെ മറയാക്കി രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ബിജെപിയുടെ നാണംകെട്ട ശ്രമമാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.

"ഇതൊരു പാനിക് റിയാക്ഷനാണ്. രാജ്യത്തിൻ്റെ അധികാരം നിലനിർത്താനുള്ള ശ്രമമാണ്. രാജ്യത്തിൻ്റെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരം നേടാനുള്ള ശ്രമമാണ്. ബിജെപിയുടേത് തെക്കൻ സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള ശ്രമമാണ്. പുതിയ ഭേദഗതി ബില്ലിന് സ്ത്രീ ശാക്തീകരണവുമായി ബന്ധമില്ല. ഈ ബിൽ വനിതകളെ പ്രതിനിധാനം ചെയ്യുന്നില്ല. പഴയ ബിൽ അവതരിപ്പിച്ചാൽ പാസാക്കാം. ഇത് ജാതി സെൻസസ് നടത്താതിരിക്കാനുള്ള ശ്രമമാണ്," രാഹുൽ ഗാന്ധി വിമർശിച്ചു.

"രാജ്യത്തെ രാഷ്ട്രീയത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ ഭയപ്പെടുകയാണ്. നിങ്ങളുടെ ശക്തി ക്ഷയിക്കുന്നതിനെ നിങ്ങൾ ഭയപ്പെടുകയാണ്. അതിനാൽ നിങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ഭൂപടം പുനർനിർമിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ അത് അസമിലും ജമ്മു കാശ്മീരിലും ചെയ്തു. ഇപ്പോൾ നിങ്ങൾക്ക് അത് രാജ്യത്താകെ ചെയ്യാൻ കഴിയുമെന്ന് സങ്കൽപ്പിക്കുന്നു. അത് ചെയ്യാൻ നിങ്ങൾക്ക് ഒരു ഭരണഘടനാ ഭേദഗതി ആവശ്യമാണ്. തെക്കേ ഇന്ത്യക്കാരോടും വടക്കു കിഴക്കൻ സംസ്ഥാനങ്ങളോടും ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളോടും നിങ്ങൾ പറയുന്നത്.. ബിജെപിക്ക് അധികാരത്തിൽ തുടരണമെങ്കിൽ ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രാതിനിധ്യം എടുത്തുകളയുമെന്നാണ്. ഇത് ഒരു ദേശവിരുദ്ധ പ്രവൃത്തിയല്ലാതെ മറ്റൊന്നുമല്ല. എന്നാൽ പ്രതിപക്ഷം അങ്ങനെയല്ല," രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മജീഷ്യനെന്ന് വിളിച്ചാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചത്. സിന്ദൂറിൻ്റെ മജീഷ്യൻ, ബാലാകോട്ടിൻ്റെ മജീഷ്യൻ, നോട്ട് നിരോധനത്തിൻ്റെ മജീഷ്യൻ, അദാനിയെ ഉദ്ദേശിച്ച് ബിസിനസുകാരന് മജീഷ്യൻ്റെ എല്ലാ വിവരങ്ങളും അറിയാമെന്നും രാഹുൽ വിമർശിച്ചു. അതേസമയം, പ്രധാനമന്ത്രിക്കെതിരായ മജീഷ്യൻ എന്ന പരാമർശത്തിനെതിരെ ഭരണപക്ഷ അംഗങ്ങൾ കടുത്ത പ്രതിഷേധമുയർത്തി. ഇതോടെ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോരും നടന്നു. പിന്നാലെ മജീഷ്യൻ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കുന്നതായി സ്പീക്കർ അറിയിച്ചു.

SCROLL FOR NEXT