ജമ്മു കശ്മീരിലെ ഉധംപൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. രാംനഗർ ഉധംപൂർ ഹൈവേയിൽ കഘോട്ടെയ്ക്ക് സമീപമായിരുന്നു അപകടം.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയ പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അപകട സ്ഥലത്തെത്തിയ പ്രദേശവാസികളാണ് ബസിനടിയിൽ പെട്ടു കിടന്നവരെ രക്ഷിക്കാൻ ശ്രമം തുടങ്ങിയത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസും രക്ഷാപ്രവർത്തകരുടെ സംഘവും ചേർന്നാണ് ബാക്കി ഉള്ളവരെ പുറത്തെടുത്തത്.
സംഭവത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ദുഃഖം രേഖപ്പെടുത്തി. ഉധംപൂർ ഡെപ്യൂട്ടി കമ്മീഷണർ മിംഗ ഷെർപ്പയുമായി സംസാരിച്ചതായി വ്യക്തമാക്കിയ കേന്ദ്രമന്ത്രി സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അറിയിച്ചു. പരിക്കേറ്റവരെ വൈദ്യസഹായത്തിനായി മാറ്റും, ഗുരുതരമായി പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. രജീന്ദർ ശർമ്മയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഭരണകൂടവുമായും തൊഴിലാളി സംഘങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.