ഡൽഹി: സിജെപി പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പാര്‍ലമെൻ്റിൻ്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഉച്ചക്ക് 12 വരെ നിര്‍ത്തി വെച്ചു. പിന്നീട് സഭ ചേര്‍ന്നെങ്കിലും വീണ്ടും രണ്ടുമണി വരെ പിരിയുകയായിരുന്നു. കെ.സി. വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തിലായിരുന്നു ലോക്സഭയില്‍ പ്രതിഷേധം.
പ്രതിപക്ഷ ബഹളത്തിനിടയിൽ, പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷകൾ നിർദേ ശിക്കുന്ന 2024 ലെ പൊതു പരീക്ഷാ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ കേന്ദ്രം സഭയിൽ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങാണ് ഭേദഗതി ബിൽ അവതരിപ്പിച്ചു.
പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള പരമാവധി ശിക്ഷ 10 വർഷം തടവായി ഉയർത്താനും പരമാവധി പിഴ 10 കോടി രൂപയായി ഉയർത്തുന്നതാണ് ബിൽ. പത്ത് മണിക്കൂർ സമയമാണ് ചർച്ചയ്‌ക്കായി നീക്കി വച്ചിരിക്കുന്നത്. എന്നാൽ പ്രതിപക്ഷ ബഹളം കാരണം സഭ നിർത്തിവയ്ക്കുകയായിരുന്നു. ചർച്ചയിൽ പങ്കെടുക്കാൻ സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
സഭയില്‍ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷ ബഹളം വച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.