ന്യൂഡൽഹി: യുഎസിൻ്റെ അധിക തീരുവ പ്രഖ്യാപനത്തോട് പ്രതികരിച്ച് കേന്ദ്രസർക്കാർ. യുഎസിൻ്റെ നടപടി ദൗർഭാഗ്യകരമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു. ട്രംപിൻ്റെ തീരുമാനം പക്ഷപാതപരവും, നീതീകരിക്കാനാകാത്തതും യുക്തിരഹിതവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് റഷ്യയുമായുള്ള കരാറിലേർപ്പെട്ടതെന്നും, ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കഴിഞ്ഞാഴ്ച യുഎസ് ഇന്ത്യക്ക് മേൽ 25 ശതമാനം താരിഫ് ചുമത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് തുടർന്നാല്‍ അധിക പിഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയാകാത്ത പശ്ചാത്തലത്തിലാണ് ട്രംപ് താരിഫ് പ്രഖ്യാപിച്ചത്.
ട്രംപിൻ്റെത് സാമ്പത്തിക ബ്ലാക്മെയിലിങ് ആണെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഭീഷണിപ്പെടുത്തി കരാറിലെത്തിക്കാൻ ശ്രമമാണ്. പ്രധാനമന്ത്രി രാജ്യത്തിൻ്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്രംപുമായുള്ള മോദിയുടെ നയതന്ത്രം സമ്പൂർണ പരാജയമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. അമേരിക്കൻ ഭീഷണിക്കെതിരെ ഇന്ദിരാഗാന്ധിയുടെ ഉറച്ച നിലപാട് പിന്തുടരണമെന്നും ആവശ്യമുന്നിച്ചു.