ആയുധങ്ങൾ വാങ്ങാൻ 1.10 ലക്ഷം കോടിയുടെ പദ്ധതികളുമായി കേന്ദ്രസർക്കാർ 
NATIONAL

സൈന്യത്തെ ആധുനികവത്കരിക്കുന്നു; ആയുധങ്ങൾ വാങ്ങാൻ 1.10 ലക്ഷം കോടിയുടെ പദ്ധതികളുമായി കേന്ദ്രസർക്കാർ

പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌ നാഥ് സിംഗ് അധ്യക്ഷനായ സമിതി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി 1.10 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം എടുത്തത്. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ അടിയന്തിര ആവശ്യങ്ങൾ മുൻനിർത്തിയാണ് തീരുമാനം.

ആയുധങ്ങളിൽ 98 ശതമാനവും ഇന്ത്യൻ കമ്പനികളിൽ നിന്നാണ് വാങ്ങുക. കരസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി നിരവധി ആധുനിക സംവിധാനങ്ങളും വാഹനങ്ങളും വാങ്ങാൻ കൗൺസിൽ അനുമതി നൽകി. കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ മലിനീകരണമുള്ള പ്രദേശങ്ങൾ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള പ്രത്യേക സിബിആർഎൻ നിരീക്ഷണ വാഹനങ്ങൾ, ദുർഘടമായ ഭൂപ്രദേശങ്ങളിലെ ലോജിസ്റ്റിക്സ് ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഹൈ മൊബിലിറ്റി വാഹനങ്ങൾ, അതിവേഗത്തിൽ മൈനുകൾ സ്ഥാപിക്കാൻ സഹായിക്കുന്ന സെൽഫ് പ്രൊപ്പൽഡ് മെക്കാനിക്കൽ മൈൻ ലെയറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നാവികസേനയ്ക്ക് പുതിയ റഡാറുകളും മറൈൻ ഗ്യാസ് ടർബൈനുകളും ലഭിക്കും. കൂടാതെ, കരസേനയ്ക്കും വ്യോമസേനയ്ക്കും വിവിധ ഭൂപ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, യുദ്ധസമയത്ത് സൈന്യത്തിന് സുരക്ഷിതമായി കടന്നുപോകാൻ വഴിയൊരുക്കുന്ന ടാങ്കുകൾ, സർവത്ര ബ്രിഡ്ജ് സിസ്റ്റം എന്നിവയും ലഭ്യമാക്കും. നിലവിൽ നൽകിയിരിക്കുന്നത് പ്രാഥമിക അനുമതി മാത്രമാണ്. സൈനിക നവീകരണത്തിനായുള്ള വലിയൊരു ചുവടുവെപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്.

SCROLL FOR NEXT