Source: X
NATIONAL

"കേന്ദ്ര സർക്കാരിൻ്റെ നീക്കം രാഷ്ട്രീയ പ്രേരിതം, വനിതാ സംവരണ ബില്ലിനെതിരെ പോരാടും": മല്ലികാർജുൻ ഖാർഗെ

2010 ലും 2023 ലും കോൺഗ്രസ് പിന്തുണച്ചതും പാർലമെൻ്റ് ഏകകണ്ഠമായി പാസാക്കിയതുമായ വനിതാ സംവരണ ബില്ലിന് പ്രതിപക്ഷ പാർട്ടികൾ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: സ്ത്രീ സംവരണ ബില്ലിനെ തത്വത്തിൽ അംഗീകരിക്കുന്നുണ്ടെങ്കിലും, മണ്ഡല പുനർ നിർണയത്തിലൂടെ സർക്കാർ അത് നടപ്പിലാക്കുന്ന രീതി തെറ്റാണെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുള്ളതായും പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റിൽ ഇതിനെതിരെ പോരാടുമെന്നും കോൺഗ്രസ് വ്യക്തമാക്കി. പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ ഏപ്രിൽ 16 ന് ആരംഭിക്കുന്ന വിപുലീകൃത ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് ബില്ലിനെതിരെ പോരാടുമെന്ന് ഖാർഗെ അറിയിച്ചത്. "വനിതാ സംവരണ ബില്ലിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു, പക്ഷേ സർക്കാരിൻ്റെ സമീപനത്തോട് എതിർപ്പുണ്ട്. സർക്കാരിൻ്റെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. പ്രതിപക്ഷ പാർട്ടികളുടെ വായ മൂടിക്കെട്ടാനും അടിച്ചമർത്താനും വേണ്ടി മാത്രമാണ് സർക്കാർ ഇത് ചെയ്യുന്നത്."- ഖാർഗെ പറഞ്ഞു.

2010 ലും 2023 ലും കോൺഗ്രസ് പിന്തുണച്ചതും പാർലമെൻ്റ് ഏകകണ്ഠമായി പാസാക്കിയതുമായ വനിതാ സംവരണ ബില്ലിന് പ്രതിപക്ഷ പാർട്ടികൾ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തി നിർണയത്തെയാണ് എതിർക്കുന്നത്. അതിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

2023-ൽ കൊണ്ടുവന്ന നിയമം നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഖാർഗെ അറിയിച്ചു. സർക്കാർ ഇപ്പോൾ നിർദേശിക്കുന്ന കാര്യങ്ങൾക്ക് വനിതാ സംവരണവുമായി യാതൊരു ബന്ധവുമില്ലെന്നും എക്സ് പോസ്റ്റിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. ജാതി സെൻസസ് ഡാറ്റ അവഗണിച്ചുകൊണ്ട് ഒബിസി, ദളിത്, ആദിവാസി സമുദായങ്ങളിൽ നിന്നുള്ള 'ഹിസ്സ ചോരി'യെ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. വനിതാ സംവരണ ബില്ലിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെ സഭാ നേതാക്കൾക്ക് കത്തെഴുതിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് മേധാവിയുടെ പ്രതികരണം.

SCROLL FOR NEXT