ഡൽഹി: ഡിജിറ്റൽ അറസ്റ്റുകളും നിക്ഷേപ തട്ടിപ്പുകളും തടയുന്നതിൻ്റെ ഭാഗമായി 83,000-ത്തിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾക്കും ആപ്പുകൾക്കും പൂട്ടിട്ട് കേന്ദ്രം. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർ വിഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C), സൈബർ കുറ്റവാളികൾക്കെതിരെ സമഗ്രമായ "ഡിജിറ്റൽ ആക്രമണം" ആരംഭിച്ചതായാണ് റിപ്പോർട്ട്.
2025ൻ്റെ തുടക്കം മുതൽ സങ്കീർണമായ തട്ടിപ്പുകൾ നടത്തുന്നതിൽ പ്രധാന പങ്കുവഹിച്ച 3,962 സ്കൈപ്പ് ഐഡികളും 83,867 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും സൈബർ വിഭാഗം ബ്ലോക്ക് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ സംവിധാനം വഴി തിരിച്ചറിഞ്ഞ 8.45 ലക്ഷം സിം കാർഡുകളും 2.39 ലക്ഷം മൊബൈൽ ഐഎംഇഐ നമ്പറുകൾ ബ്ലോക്ക് ചെയ്തതിതിലൂടെ ശക്തമായ നടപടി സ്വീകരിക്കാൻ സാധിച്ചെന്ന് കേന്ദ്രം അവകാശപ്പെട്ടു.
ഓൺലൈൻ തട്ടിപ്പുകൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന 827 മൊബൈൽ ആപ്പുകളും ബ്ലോക്ക് ചെയ്തവയുടെ കൂട്ടത്തിൽപെടുന്നു. സൈബർ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും കേന്ദ്രം അറിയിച്ചു.