വംശനാശ ഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍ കുരങ്ങിനൊപ്പമുള്ള വീഡിയോ പങ്കുവച്ച നടന്‍ വിക്രമിന് തമിഴ്‌നാട് വനം വകുപ്പിന്റെ നോട്ടീസ്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ലാർ ഗിബ്ബൺ കുരങ്ങിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
വിക്രമിന്റെ മകളുടെ ഭര്‍തൃപിതാവും വ്യവസായിയുമായ സി.കെ. രംഗനാഥന്റെ ഇഞ്ചംപാക്കത്തുള്ള വീട്ടിലെത്തിയ വനം വകുപ്പ് ഉഗ്യോഗസ്ഥര്‍ കുരങ്ങിനെ കസ്റ്റഡിയിലെടുത്ത് ഈറോഡേക്ക് മാറ്റി. കുരങ്ങിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ രംഗനാഥനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് വിക്രം കുരങ്ങുമൊത്തുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിവാദമായതോടെ, സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്ന് വിക്രം വീഡിയോ മാറ്റി. എന്നാല്‍ വിഷയത്തില്‍ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.
വന്യജീവി കച്ചവടത്തിനെതിരായ അന്താരാഷ്ട്ര ഉടമ്പടി 'സൈറ്റ്സ്', ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം വംശനാശഭീഷണി നേരിടുന്നതും സംരക്ഷിക്കപ്പെടേണ്ടതുമായ ജീവിവർഗത്തിലാണ് ലാർ ഗിബ്ബൺ വിഭാഗത്തിൽപ്പെട്ട കുരങ്ങുകള്‍ ഉള്‍പ്പെടുന്നത്. ഇതിനെ മണിപ്പൂരില്‍നിന്ന് വാങ്ങിയതാണെന്നാണ് നിഗമനം. തെക്കുകിഴക്കന്‍ ഏഷ്യയില്‍നിന്ന് കടത്തിക്കൊണ്ടുവന്നവരാകാം കുരങ്ങിനെ വിറ്റതെന്നും വനം വകുപ്പ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.