തനിക്കെതിരെ പ്രതിഷേധിച്ച നിയമ ബിരുദധാരികളുടെ എന്‍റോള്‍മെന്റ് തടഞ്ഞ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ (ബിസിഐ) രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ ബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് തടഞ്ഞ ബിസിഐ സര്‍ക്കുലറിനെയാണ് ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തത്. ബാര്‍ കൗണ്‍സിലിന്റേത് അനാവശ്യ നടപടിയാണ്. ഇത് താനും വിദ്യാര്‍ഥികളും തമ്മിലുള്ള വിഷയമാണ്. അതില്‍ അനാവശ്യമായി പ്രശ്നം ഉന്നയിക്കാന്‍ ബാര്‍ കൗണ്‍സില്‍ ആരാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പോലും, പ്രതിഷേധിക്കാൻ അവർക്ക് അവകാശമുണ്ടെന്ന് മനസിലാക്കണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. വിദ്യാർഥികള്‍ക്കെതിരെ നടപടി പാടില്ലെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി, ബാർ കൗൺസിൽ പുറത്തിറക്കിയ സർക്കുലറിൽ വിശദീകരണവും തേടി.
ഹൈദരാബാദിലെ സർവകലാശാല ബിരുദദാനച്ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പങ്കെടുക്കുന്നതില്‍ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ്, സർവകലാശാലയിൽനിന്ന് നിയമബിരുദം നേടിയവരെ എൻറോൾ ചെയ്യിക്കരുതെന്ന് സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്ക് ബിസിഐ നിര്‍ദേശം നല്‍കിയത്. എന്നാല്‍ വിവാദമായതോടെ, മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം ബിസിഐ പിന്‍വലിച്ചിരുന്നു. എന്നിരുന്നാലും, മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വര്‍ വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു. തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിന്റെ പ്രതികരണം.
"ബാര്‍ കൗണ്‍സില്‍ അനാവശ്യമായി നടപടിയെടുക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധിക്കാന്‍ തക്ക കാരണമുണ്ടെങ്കില്‍, അവര്‍ക്കതിന് അവകാശമുണ്ട്. അവരെനിക്ക് കത്ത് എഴുതിയിട്ടുണ്ടാകണം. ഇത് ഞാനും വിദ്യാര്‍ഥികളും തമ്മിലുള്ള സംഭാഷണമാണ്. അതില്‍ അനാവശ്യമായി പ്രശ്നം ഉന്നയിക്കാന്‍ അവരാരാണ്? ബാര്‍ കൗണ്‍സിലിന് ഇതുമായി യാതൊരു ബന്ധവുമില്ല.
വിദ്യാർഥി കാലഘട്ടത്തിൽ ഞാനും വിദ്യാർഥി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. സമാധാനപരമായാണ് അവർ ശബ്ദമുയർത്തുന്നത്, അതിന് അവരെ അനുവദിക്കണം. അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പോലും, പ്രതിഷേധിക്കാൻ അവർക്ക് അവകാശമുണ്ടെന്ന് മനസിലാക്കണം. ആർക്കാണ് അവരെ തടയാൻ കഴിയുക? നിയമപരമായും സമാധാനപരമായും അവര്‍ ശബ്ദം ഉയർത്തുന്നിടത്തോളം കാലം, അവരെ കേൾക്കണം. ബാർ കൗൺസിലോ മറ്റേതെങ്കിലും സ്ഥാപനമോ എന്തിനാണ് ഇടപെടുന്നത്. ചെറുപ്രായത്തില്‍ ആരെങ്കിലും തെറ്റായൊരു പ്രസ്താവന നടത്തിയാലും, അത് തെറ്റായി തന്നെ ഇരിക്കട്ടെ, എന്തിനാണ് നടപടിയെടുക്കുന്നത്" - ചീഫ് ജസ്റ്റിസ് ചോദിച്ചു.
സര്‍ക്കുലര്‍ അധികം വൈകാതെ തന്നെ പിന്‍വലിച്ചിരുന്നതായി ബിസിഐക്കുവേണ്ടി ഹാജരായ അഭിഭാഷക രാധിക ഗൗതം കോടതിയെ അറിയിച്ചു. എന്നാല്‍, ഇത്തരമൊരു പ്രമേയം പാസാക്കാന്‍ ബിസിഐ യോഗം ചേര്‍ന്നിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും പറഞ്ഞു.