NATIONAL

സമരം ശക്തമാക്കാൻ സിജെപി, സമരപന്തൽ പുനർനിർമിച്ചു; ഇന്നും പാര്‍ലമെന്റ് മാര്‍ച്ച്

പ്രതിഷേധം തുടരാൻ സിജെപി ആഹ്വാനം ചെയ്തതോടെ നിരവധി പേരാണ് ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. പൊലീസ് പൊളിച്ച് നീക്കിയ സമരപന്തൽ പ്രതിഷേധക്കാർ പുനർനിർമ്മിച്ചു. ധർമേന്ദ്രപ്രധാൻ രാജിവയ്ക്കും വരെ ജന്തർമന്തിറിൽ തുടരുമെന്നും ഇന്നും പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നുമാണ് സിജെപി വ്യക്തമാക്കുന്നത്. സംഭവത്തിൽ ഇന്ന് പൊലീസും അഭീജിത് ദീപ്കെയും തമ്മിൽ ജന്തർമന്തിറിൽ വാക്കുതകർക്കവും ഉണ്ടായി. പ്രതിഷേധം തുടരാൻ സിജെപി ആഹ്വാനം ചെയ്തതോടെ നിരവധി പേരാണ് ജന്തർ മന്തറിലേക്ക് ഒഴുകിയെത്തത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ തോതിൽ പൊലീസിനെയും ആർഎഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ഇന്നലെ നടത്തിയ മാര്‍ച്ച് പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍, പ്രക്ഷോഭപാതയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിജെപി നേതൃത്വം വ്യക്തമാക്കുന്നത്. ഡല്‍ഹി പൊലീസ് സമരവേദി നീക്കം ചെയ്തിരുന്നുവെങ്കിലും, പ്രക്ഷോഭകര്‍ ജന്തര്‍ മന്തറില്‍ തിരിച്ചെത്തി ടെന്റും താല്‍ക്കാലിക വേദിയും നിര്‍മിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുംവരെ സമരം തുടരുമെന്ന് സിജെപി പ്രതിനിധികള്‍ പറഞ്ഞു. സമരത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അത് പൂര്‍ത്തിയായാല്‍ പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ രക്തം ചിന്താനും കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് കോക്രോച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പറഞ്ഞു. 'ഞങ്ങളെ പിന്തുണക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളോട്, അവരെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി തല്ലിച്ചതച്ചു. 20ലധികം വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍, നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്താനും സര്‍ക്കാര്‍ തയാറാണ്. പരിക്കേറ്റവര്‍ ഇത് കാണുന്നുണ്ടെങ്കില്‍ എനിക്ക് സന്ദേശം അയക്കുക. എനിക്ക് നിങ്ങളോട് വ്യക്തിപരമായി സംസാരിച്ച് ക്ഷമ ചോദിക്കണം' -അഭിജീത് ദീപ്‌കെ എക്‌സില്‍ കുറിച്ചു.

ഇന്നലെ സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ അതിക്രൂര ആക്രമണമാണ് പൊലീസ് നടത്തിയത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതോടെ രാജ്യതലസ്ഥാനം യുദ്ധക്കളമായി മാറിയിരുന്നു. സമരപ്പന്തലടക്കം പൊളിച്ചുനീക്കിയ പൊലീസ് വിദ്യാര്‍ഥികളെ തലങ്ങും വിലങ്ങും മര്‍ദിച്ചു. കണ്ണീര്‍വാതക ഷെല്ലുകളും വ്യാപകമായി പ്രയോഗിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്.പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ 20 വയസുകാരി ഗുരുതരാവസ്ഥയിലാണ്. തലച്ചോറിനാണ് പരിക്കേറ്റത്. സിജെപി പ്രതിഷേധത്തില്‍ പൊലീസിന് നേരെയുണ്ടായ കല്ലേറില്‍ കേസെടുത്തിട്ടുണ്ട്. കണ്ടാല്‍ അറിയാവുന്നര്‍ക്ക് നേരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

SCROLL FOR NEXT