ട്രംപ്, മോദി Source: News Malayalam 24x7
NATIONAL

"പുരോഗതി പഠിച്ചുകൊണ്ടിരിക്കുന്നു"; ട്രംപിന്റെ തീരുവ റദ്ദാക്കിയ യുഎസ് സുപ്രീം കോടതി ഉത്തരവില്‍ ഇന്ത്യ

താരിഫുമായി ബന്ധപ്പെട്ട് യുഎസ് സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന വിധി ശ്രദ്ധയില്‍പ്പെട്ടെന്നും ഇന്ത്യ

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നിയമവിരുദ്ധമാണെന്ന യുഎസ് സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇന്ത്യ. വിഷയത്തിന്മേല്‍ ഇപ്പോള്‍ നടക്കുന്ന പുരോഗതി സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.

'താരിഫുമായി ബന്ധപ്പെട്ട് യുഎസ് സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന വിധി ശ്രദ്ധയില്‍പ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനവും വിളിച്ചു ചേര്‍ത്തിരുന്നു. യുഎസ് ഭരണകൂടം ചില ചുവടുവയ്പ്പുകള്‍ നടത്തിയ സാഹചര്യത്തില്‍ വിഷയത്തിലെ പുരോഗതി എന്താണെന്ന് ഇന്ത്യ പഠിച്ചു വരികയാണ്, മന്ത്രലായം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ തീരുവ നയം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് യുഎസ് സുപ്രീം കോടതി തീരുവ റദ്ദാക്കിയത്. ഏകപക്ഷീയമായി തീരുവ ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും ട്രംപ് ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും കോടതി പറഞ്ഞു. 6-3 എന്ന വോട്ട് നിലയിലാണ് കോടതി വിധി വന്നത്.

1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) എന്ന നിയമപ്രകാരം ഈ ലെവികള്‍ ചുമത്തുന്നത് അനുവദനീയമല്ലെന്നാണ് കോടതി വിധിച്ചത്. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. 1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം യുഎസ് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയെ വെല്ലുവിളിച്ച് വീണ്ടും അധിക ചുങ്കവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ലോക രാജ്യങ്ങള്‍ക്കുമേല്‍ പത്ത് ശതമാനം താരിഫ് ചുമത്തുമെന്നാണ് പ്രഖ്യാപനം. ജഡ്ജിമാര്‍ക്ക് രാജ്യ സ്‌നേഹമില്ലെന്നും ട്രംപ് കടന്നാക്രമിച്ചു. ഈ വിധി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

'വിധി അങ്ങേയറ്റം നിരാശാജനകമാണ്. നമ്മുടെ രാജ്യത്തിനായി നല്ലത് ചെയ്യാന്‍ ധൈര്യപ്പെടാത്ത ചില കോടതി അംഗങ്ങളെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. അവര്‍ റിനോകള്‍ക്കും (RINO) തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകള്‍ക്കും വേണ്ടി നിലകൊള്ളുന്ന വിഡ്ഢികളും ലാപ്ഡോഗുകളുമാണ്,' എന്നാണ് ട്രംപിന്റെ ആദ്യ പ്രതികരണം.

സുപ്രീം കോടതിയെ വിദേശ താല്‍പ്പര്യങ്ങള്‍ സ്വാധീനിക്കുന്നതായും ട്രംപ് ആരോപിച്ചു. അതേസമയം, വിധിയോട് വിയോജിച്ച ജസ്റ്റിസുമാരായ തോമസ്, അലിറ്റോ, കാവനോ എന്നിവരെ ട്രംപ് അഭിനന്ദിച്ചു. അവരുടെ കരുത്തിനും പാണ്ഡിത്യത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങള്‍ക്കും ട്രംപ് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യയുമായി ഇടഞ്ഞ ട്രംപ് ഇന്ത്യക്കുമേല്‍ പകരച്ചുങ്കവും ഏര്‍പ്പെടുത്തിയിരുന്നു.

SCROLL FOR NEXT