ഡൽഹി: സംസ്ഥാനത്തെ വി.ഡി. സതീശൻ അനുകൂല വികാരം തിരിച്ചറിഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്. എഐസിസി നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ടിലാണ് സതീശൻ അനുകൂല വികാരം ഉണ്ടെന്ന് വ്യക്തമാക്കുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്ക് എതിരെ ജനവികാരം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലബാറിലാണ് ഇത്തരം വികാരം കൂടുതൽ എന്നും ഏജൻസി പറയുന്നു.
ഹൈക്കമാൻഡ് നിർദേശങ്ങളെ അവഗണിച്ച് സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രി ചർച്ചകളും പ്രചാരണവുമെല്ലാം വീണ്ടും തുടങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേണ്ടിയാണ് വ്യാപക പ്രചാരണം നടക്കുന്നത്. 'ജയിപ്പിക്കാൻ അറിയാമെങ്കിൽ, ഭരിക്കാനും അറിയാമെന്ന തലക്കെട്ടോടെയാണ് സതീശനായി ഫ്ലക്സുകളും പോസ്റ്റുകളുമെല്ലാം പ്രത്യക്ഷപ്പെടുന്നത്. 'നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ' എന്നാണ് പ്രചാരണം. 32 എംഎൽഎമാരുടെ പിന്തുണ വി.ഡി. സതീശനാണ് ഉള്ളതെന്നും പറയുന്നു.
സ്വകാര്യ ചാനലിന്റെ മുഖ്യമന്ത്രി സർവ്വേ അടക്കം പങ്കുവയ്ക്കുന്നുണ്ട്. എല്ലാവരും സർവ്വേയിൽ പങ്കെടുത്ത് 'വിഡി'ക്ക് വോട്ട് രേഖപ്പെടുത്തണമെന്നാണ് ആവശ്യം. നേരത്തേ മുഖ്യമന്ത്രി ചർച്ചകൾ അവസാനിപ്പിക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസിന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായത്.
നിയുക്ത മുഖ്യമന്ത്രി എന്ന പേരിൽ നേതാക്കൾക്കായി ഫ്ലെക്സ് ബോർഡുകളും തിരിച്ച് പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. അതേ സമയം ചരിത്രവിജയം നേടിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തതിൽ കോൺഗ്രസ് നേതാക്കളടക്കം നിരാശയിലാണ്. അതോടൊപ്പം ഗ്രൂപ്പ് പോരും ഫ്ലക്സ് ബോർഡ് വിപ്ലവവുമെല്ലാം വിജയത്തിന്റെ തിളക്കം കളയുന്നുവെന്ന് നേതാക്കൾ പറഞ്ഞു. പ്രതിപക്ഷമുൾപ്പെടെ ഇക്കാര്യത്തിൽ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.