രേഖ ഗുപ്ത Source: facebook
NATIONAL

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; മുഖത്തടിച്ചു, മുടി പിടിച്ചുവലിച്ചു; പ്രതി പിടിയിൽ

ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ രേഖ ഗുപ്തയുടെ വസതിയിലെത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണമുണ്ടായെന്ന് ബിജെപി. ഡൽഹി സർക്കാരിന്റെ ജനസമ്പർക്ക പരിപാടിക്കിടെ അക്രമി മുഖത്തടിച്ചെന്നാണ് ബിജെപി നേതാക്കൾ ഉയർത്തുന്ന ആരോപണം. അക്രമി പൊലീസ് കസ്റ്റഡിയിലാണെന്നും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ രേഖ ഗുപ്തയുടെ വസതിയിലെത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരികയും അവരെ ആക്രമിക്കുകയുമായിരുന്നു. പരാതിക്കാരനെന്ന വ്യാജേന പൊതുയോഗത്തിലെത്തിയ അക്രമിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പിടികൂടി. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്.

പൊതുജനങ്ങളുടെ പരാതികൾ കേട്ട് പരിഹരിക്കുന്നതിനായി, മുഖ്യമന്ത്രിയുടെ വസതിയിൽ എല്ലാ ആഴ്ചയും ജനസഭ യോഗം നടക്കാറുണ്ട്. ഇതിനിടെ എത്തിയ അക്രമി മുഖ്യമന്ത്രിയെ അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തെന്ന് മുതിർന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറയുന്നു. "യോഗത്തിൽ ഉണ്ടായിരുന്ന ഒരാൾ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഇപ്പോൾ അവരെ ഡോക്ടർമാർ പരിശോധിക്കുകയാണ്. ആക്രമണത്തിൽ ഞങ്ങൾ അപലപിക്കുന്നു. ഈ ആക്രമണം രാഷ്ട്രീയ പ്രേരിതമാണോ എന്ന് അന്വേഷിക്കണം," ഖുറാന പറഞ്ഞു.

ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപിയുടെ സംശയം. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ എതിരാളികൾക്ക് സഹിക്കുന്നില്ലെന്നും ആക്രമണകാരിയുടെ പിന്നിൽ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ഡൽഹി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറയുന്നു.

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ആം ആദ്മി പാർട്ടി (എഎപി) നേതാവ് അതിഷി മർലേന ആക്രമണത്തെ അപലപിച്ചു. ജനാധിപത്യത്തിൽ അക്രമണത്തിന് സ്ഥാനമില്ലെന്നായിരുന്നു അതിഷിയുടെ പ്രസ്താവന. "ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യത്തിൽ, വിയോജിപ്പിനും പ്രതിഷേധത്തിനും ഇടമുണ്ട്, പക്ഷേ അക്രമത്തിന് സ്ഥാനമില്ല. കുറ്റവാളികൾക്കെതിരെ ഡൽഹി പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പൂർണ്ണമായും സുരക്ഷിതനാണെന്ന് പ്രതീക്ഷിക്കുന്നു," അതിഷി പറഞ്ഞു.

SCROLL FOR NEXT