ഡൽഹി: 16 വയസുകാരിയെ ഓടി ക്കൊണ്ടിരുന്ന ബസിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ സ്വകാര്യ സ്ലീപ്പർ ബസ് സഞ്ചരിച്ചതായി പറയപ്പെടുന്ന 43 കിലോമീറ്റർ പാതയിൽ സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളുമില്ല. ഗ്രേറ്റർ നോയിഡയിലെ പരി ചൗക്കിൽ നിന്ന് വടക്കൻ ഡൽഹിയിലേക്കുള്ള പാതയിലാണ് ഈ വൻ സുരക്ഷാ വീഴ്ച.
43 കിലോമീറ്റർ പാതയിൽ ആകെ രണ്ട് പൊലീസ് പരിശോധന മാത്രമാണ് ഉള്ളത്. പ്രധാന ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്നലുകളിലടക്കം സിസിടിവികൾ കാണാനില്ല. ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ഡൽഹി- നോയിഡ അതിർത്തിയിലെ മായൂർ വിഹാറിൽ ബാരിക്കേഡുണ്ടെങ്കിലും പകൽ സമയങ്ങളിൽ പോലും പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാറില്ലെന്നാണ് ആക്ഷേപം.
ഓഗസ്റ്റ് 4-ന് രാത്രിയാണ് പെൺകുട്ടി പരി ചൗക്കിൽ നിന്ന് ബസിൽ കയറിയത്. നോയിഡ സെക്ടർ 63-ൽ ഇറങ്ങാനിരിക്കെ ബസിൽ വച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ആരോപണം. തുടർന്ന് കശ്മീർ ഗേറ്റിന് സമീപം പെൺകുട്ടിയെ ഇറക്കിവിടുകയായിരുന്നു.
ബസ് സഞ്ചരിച്ച പാതയിലൂടെ ഡൽഹി പൊലീസ് അന്വേഷണ സംഘവും ഇതേ റൂട്ട് മാപ്പ് ചെയ്ത് പരിശോധിച്ചു വരികയാണ്. റോഡിലുടനീളമുള്ള പൊലീസ് ചെക്ക്പോസ്റ്റുകൾ, ബാരിക്കേഡുകൾ, സിസിടിവി ക്യാമറകൾ എന്നിവ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ബസ് ഏത് വഴിയിലൂടെയാണ് സഞ്ചരിച്ചതെന്നും ഏതെങ്കിലും നിരീക്ഷണ ക്യാമറകളിൽ അതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനായി ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ബസ് ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂരിലെ ഒരു വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോയിരുന്നതായാണ് റിപ്പോർട്ട്. പിന്നീട് പെയിൻ്റിങ് ജോ ലികൾക്കായി കശ്മീർ ഗേറ്റിലേക്ക് ബസ് ഓടിച്ചു കൊണ്ടുപോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ബസ് കസ്റ്റഡിലെടുത്ത് ഫോറൻസിക് പരിശോധന നടത്തി വരുകയാണ്.