ബെംഗളൂരു: ഒരു ഇടവേളയ്ക്ക് ശേഷം കർണാടകയിലെ ധർമസ്ഥല കേസിൽ വീണ്ടും വഴിത്തിരിവ്. ബെംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് അയച്ച ബംഗ്ലെഗുഡ്ഡെയിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടകളുടെ പരിശോധന ഫലത്തിലാണ് നിർണായക വിവരങ്ങളുള്ളത്. മനുഷ്യ അസ്ഥികൂട അവശിഷ്ടങ്ങളിൽ കൊലപാതകം നടന്നതിൻ്റെ ലക്ഷണങ്ങൾ ഉണ്ടെന്നാണ് ബെംഗളൂരുവിലെ ഫോറൻസിക് ലാബ് റിപ്പോർട്ട്.
എട്ട് പൂർണ അസ്ഥികൂടവും,ആയിരത്തോളം അസ്ഥികൂട അവശിഷ്ടങ്ങളുമാണ് ബംഗ്ലെഗുഡ്ഡെയിൽ നിന്ന് കണ്ടെത്തിയിരുന്നത്. ഇതോടൊപ്പം കേസിലെ ആദ്യ സാക്ഷിയായ ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി ബംഗ്ലെഗുഡ്ഡെയിൽ നിന്നുള്ളതാണെന്നും പരിശോധന ഫലത്തിൽ നിന്നും വ്യക്തമായി.
തലയോട്ടി വ്യാജ തെളിവിനായി പുറത്തുനിന്നും എത്തിച്ചതാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ധർമസ്ഥലയിലെത്തി കാണാതായ കുടക് സ്വദേശികളുടെ ഡിഎൻഎ സാമ്പിളും പ്രദേശത്തു നിന്നും കണ്ടെത്തിയ അസ്ഥികൂടത്തിൻ്റെ സാമ്പിളും തമ്മിലും സാമ്യം കണ്ടെത്തിയിട്ടുണ്ട്. 10 മാസത്തിനു ശേഷമാണ് ഇവയുടെ പരിശോധനാഫലം പുറത്ത് വരുന്നത്. ഇതേത്തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരും എസ്ഐടി സംഘവും ബംഗ്ലെഗുഡ്ഡെ വനത്തിലെത്തി പ്രാഥമിക പരിശോധന നടത്തി.
പ്രദേശത്ത് നിരവധി മൃതദേഹങ്ങൾ ആസൂത്രിതമായി മറവുചെയ്തിട്ടുണ്ടെന്നായിരുന്നു ആദ്യ സാക്ഷിയായ ചിന്നയ്യയുടെ മൊഴി. മാസ്ക് മാൻ എന്നറിയപ്പെട്ടിരുന്ന ഇയാൾ പിന്നീട് കേസിൽ കൂറുമാറുകയായിരുന്നു. നേരത്തെ നിരവധി മൃതദേഹങ്ങൾ പ്രദേശത്ത് കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു പ്രധാന സാക്ഷിയായ ചിന്നയ്യയുടെ മൊഴി. പിന്നീട് ഇയാൾ മൊഴിമാറ്റിയതിലുൾപ്പെടെ എസ്ഐടി അന്വേഷണം ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ എസ്‌ഐടി സംഘം വൈകാതെ ബെൽത്തങ്ങാടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. തുടർന്നായിരിക്കും വിശദമായ പരിശോധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.