NATIONAL

ഇനി ഡി.കെ. യുഗം..! കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാർ

ഗവർണർ താവർ ചന്ദ് ഗെലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ താവർ ചന്ദ് ഗെലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു.

ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതനായിരുന്നു.

കർണാടകയുടെ 18ാമത് മുഖ്യമന്ത്രിയായാണ് ഡി.കെ. ശിവകുമാർ അധികാരമേറ്റത്. മുഖ്യമന്ത്രിയ്ക്കൊപ്പം സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര അടക്കം 13 എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭായോഗം ചേരുമെന്നാണ് റിപ്പോർട്ട്.

ഡി.കെ. എസ് എന്നറിയപ്പെടുന്ന ഡി.കെ. ശിവകുമാർ എട്ട് തവണ നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് മന്ത്രിയുമായിരുന്നു. 1962 മെയ് 15ന് കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയിലുള്ള വൊക്കലിംഗ കുടുംബത്തിൽ കെമ്പഗൗഡയുടെയും ഗൗരമ്മയുടെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബംഗളൂരുവിലെ ശ്രീ ജഗദ് ഗുരു രങ്കാചാര്യ കോളേജിൽനിന്ന് ബിരുദവും കർണാടക ഓപൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശിവകുമാർ ആ സമയത്താണ് രാഷ്ട്രീയക്കളരിയിലേക്ക് പ്രവേശിച്ചത്.

2020 മുതൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായിരുന്നു ഡി.കെ. എസ്. 2023 മെയ് മുതൽ കർണാടക ഉപമുഖ്യമന്ത്രി എന്നതിന് പുറമെ ജലവിഭവ മന്ത്രി, ബെംഗളൂരു വികസന മന്ത്രി, ബെംഗളൂരു അർബൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

SCROLL FOR NEXT