കുടുംബ സ്വത്ത് തർക്കത്തിൽ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനെതിരെ വക്കീൽ നോട്ടീസയച്ച് സഹോദരനും മുൻ ഡിഎംകെ എംപിയുമായ ദയാനിധി മാരൻ. അനധികൃതമായി 8,500 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി നോട്ടീസിൽ പറയുന്നു . വ്യാജ രേഖകൾ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചതായും ആരോപണമുണ്ട് . തട്ടിപ്പിൽ എസ്എഫ്ഐഒയുടെ അന്വേഷണം ആവശ്യപ്പെടാനാണ് ദയാനിധി മാരന്റെ തീരുമാനം.
കലാനിധിയും ഭാര്യ കാവേരിയും ചേർന്ന് ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തെന്നാണ് സഹോദരൻ ദയാനിധി ആരോപിക്കുന്നത്. അച്ഛൻ മുരശൊലി മാരൻ്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികൾ നിയമവിരുദ്ധമായി തട്ടിയെടുത്തു, തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎല്ലിലെ ഹൈദരാബാദ് ടീം, സ്‌പൈസ് ജെറ്റ് വിമാനകമ്പനി എന്നിവ സ്വന്തമാക്കിയതെന്നും, ഈ ഇടപാടുകള്‍ കള്ളപ്പണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ദയാനിധി ആരോപിക്കുന്നു.
കലാനിധിക്കെതിരെ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടാനാണ് ദയാനിധിയുടെ നീക്കം. ഇതിനൊപ്പം ഓഹരി വിഹിതം, സാമ്പത്തിക ഇടപാടുകൾ, റെഗുലേറ്ററി ഫയലിങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പ് നടത്തിയെന്ന ഗുരുതര ആരോപണങ്ങളും കലാനിധിക്കെതിരെ ദയാനിധി ഉന്നയിക്കുന്നുണ്ട്.
2003ന് മുൻപുള്ള ഓഹരി നില പുന:സ്ഥാപിക്കണമെന്നും, അനർഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നൽകണമെന്നും ദയനിധി ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. നോട്ടീസ് പ്രകാരം, കലാനിധി മാരനും മറ്റ് ഏഴ് പേർക്കുമെതിരെ ക്രിമിനൽ വിശ്വാസ വഞ്ചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.