ഡിഎംകെ രാജ്യസഭാ എംപി തിരുച്ചി ശിവയെ ഇന്ത്യാ സഖ്യം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയേക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള സി.പി. രാധാകൃഷ്ണന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പ്രാദേശിക രാഷ്ട്രീയ പ്രതിസന്ധികള്‍ മറികടക്കുന്നതിനുളള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് തിരുച്ചി ശിവയെ സ്ഥാനാർഥിയാക്കാനുള്ള നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ യോഗം ചേര്‍ന്നതിന് ശേഷമേ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ.
തമിഴ്‌നാട്ടിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവും, മഹാരാഷ്ട്ര ഗവര്‍ണറുമായ സി.പി. രാധകൃഷ്ണനെ സെപ്റ്റംപര്‍ 9 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രിയും, ബിജെപി അധ്യക്ഷനുമായ ജെ.പി. നദ്ദയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യപിച്ചത്.
തമിഴ്നാട് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു സിപി രാധാകൃഷ്ണന്‍. കേരള ബിജെപിയുടെ പ്രഭാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്എസ് ജനസംഘ് സംഘടനകളുടെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതനാകുന്നതിന് മുമ്പ് 2023 മുതല്‍ 2024 വരെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ആയിരുന്നു. തെലങ്കാന ഗവര്‍ണറായും പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആരോഗ്യപരമായ കാരണങ്ങളാല്‍ ജഗ്ദീപ് ധന്‍ഖര്‍ പെട്ടന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ബിജെപിയുമായുളള അഭിപ്രായ വ്യത്യാസങ്ങളാണ് മുതിര്‍ന്ന ജാട്ട് നേതാവിനെ രാജിവെക്കാന്‍ പ്രരിപ്പിച്ചതെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍.