ലഖ്‌നൗ: ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധനപീഡന പരാതിയുമായി യുവതി. സ്ത്രീധനത്തിൻ്റെ പേരിൽ വൃക്ക ദാനം ചെയ്യാൻ നിർബന്ധിതയായതായെന്നും, അല്ലെങ്കിൽ 30 ലക്ഷം രൂപ നൽകണമെന്നും ഭർത്താവും വീട്ടുകാരും പറഞ്ഞെന്നാണ് യുവതിയുടെ പരാതി. വിവാഹത്തിന് മുമ്പ് ഭർത്താവിൻ്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. എന്നാൽ വീട്ടുകാർ തങ്ങളെ ആ വിവരം അറിയിച്ചില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
2023 ജൂൺ 22 നാണ് നിഷാന്ത് കുമാറുമായി യുവതിയുടെ വിവാഹം നടന്നത്. വിവാഹ സമയത്ത് ആഭരണങ്ങളും 8 ലക്ഷം രൂപയും ഒരു മഹീന്ദ്ര ഥാർ എസ്‌യുവിയും സമ്മാനമായി നൽകിയിരുന്നു. പിന്നീട് ഭർതൃവീട്ടിൽ നിന്നും വിചിത്രമായ കാര്യങ്ങളാണ് നേരിടേണ്ടി വന്നതെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.
വിവാഹ ശേഷം ഭർത്താവ് തന്നോട് താൽപ്പര്യം കാണിച്ചില്ലെന്നും, പല ദിവസങ്ങളിലും ഭർത്താവിൻ്റെ അമ്മയും ബെഡ്‌റൂമിൽ വന്ന് ഉറങ്ങാറുണ്ടെന്നും. ഭർത്താവിൻ്റെ പിതാവ് മുറിയിൽ കയറി തൻ്റെ സമ്മതമില്ലാതെ ഫോട്ടോ എടുത്തിരുന്നതായും യുവതി പരാതിയിൽ പറഞ്ഞു. തന്നോട് അടുപ്പം കാണിക്കാത്തതിനെ പറ്റി ഭർത്താവിനോട് ചോദിച്ചപ്പോൾ അയാൾ ഒഴിഞ്ഞുമാറുകയും, വേണമെങ്കിൽ വേറെ വിവാഹം കഴിച്ചോളൂ എന്ന് പറയുകയുമാണ് ഉണ്ടായതെന്നും യുവതി വ്യക്തമാക്കി.
2024 ഏപ്രിലിൽ വീട്ടിൽ നിന്ന് ലഭിച്ച മെഡിക്കൽ രേഖകളിൽ നിന്ന് ഭർത്താവ് ലഹരി ഉപയോഗം കാരണം ഗുരുതരമായ വൃക്ക രോഗം പിടിപെട്ടെന്നും, 2022 മുതൽ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മനസിലാക്കിയെന്നും യുവതി പറഞ്ഞു. വിവരം അറിഞ്ഞതിന് പിന്നാലെ താനും കുടുംബവും ഭർത്താവിൻ്റെ വീട്ടുകാരെ സമീപിച്ചപ്പോൾ 30 ലക്ഷം രൂപ കണ്ടെത്തണമെന്നോ അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ നടത്തണമെന്നോ ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു.