കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഈ മാസം 23ന് നടക്കാനിരിക്കെ കർശന നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ബൈക്ക് യാത്രയ്ക്ക് കമ്മീഷൻ നിരോധനം ഏർപ്പെടുത്തി. പകൽ സമയത്ത് ബൈക്ക് റാലി നിരോധിക്കുകയും പിൻ സീറ്റ് യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. രാത്രിയിൽ ബൈക്ക് യാത്രയ്ക്കും നിയന്ത്രണമുണ്ട്.
ബംഗാളിൽ പോളിങ്ങിന് രണ്ട് ദിവസം മുൻപ് തന്നെ, ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഏപ്രിൽ 23 ന് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 152 നിയമസഭ മണ്ഡലങ്ങൾക്കും ഇത് ബാധകമാണ്. കമ്മീഷൻ്റെ ഉത്തരവ് പ്രകാരം മെഡിക്കൽ ആവശ്യങ്ങൾ, കുടുംബ ചടങ്ങുകൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഒഴികെ, ഈ കാലയളവിൽ വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ ബൈക്കുകളും സ്കൂട്ടറുകളും റോഡുകളിൽ അനുവദിക്കില്ല.
ഭീഷണിപ്പെടുത്തലും തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തലും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി കമ്മീഷൻ ബൈക്ക് റാലികൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.