പ്രതീകാത്മക ചിത്രം 
NATIONAL

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം: 36.86 ലക്ഷം പേര്‍ സ്വന്തം വിലാസത്തിലില്ല, 7000 ത്തോളം പേരെ കണ്ടെത്താനായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

2.3 ശതമാനം (18.16 ലക്ഷം) പേര്‍ എന്നെന്നേക്കുമായി സംസ്ഥാനത്ത് നിന്നും മാറി താമസിച്ചവരാണ്

Author : ന്യൂസ് ഡെസ്ക്

ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ എതിര്‍പ്പ് തുടരുമ്പോഴും നടപടികള്‍ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാറിലെ 90.12 ശതമാനം വോട്ടര്‍മാരുടെയും പട്ടികപ്പെടുത്താനുള്ള ഫോമുകള്‍ ലഭിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ജൂലൈ 25നകമാണ് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടത്. ഇതില്‍ 36.86 ലക്ഷം പേര്‍ അവരുടെ സ്വന്തം വിലാസത്തിലില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

7.90 കോടി വോട്ടര്‍മാരില്‍ 1.61 ശതമാനം പേര്‍ (12.71) മരിച്ചു പോയവരാണ്. അതേസമയം 2.3 ശതമാനം (18.16 ലക്ഷം) പേര്‍ എന്നെന്നേക്കുമായി സംസ്ഥാനത്ത് നിന്നും മാറി താമസിച്ചവരാണ്. ഒരു ശതമാനത്തില്‍ താഴെ (5.92 ലക്ഷം) വോട്ടര്‍മാര്‍ ഒന്നില്‍ കൂടുതല്‍ ഇടങ്ങളില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടെന്നും 7000 ത്തോളം പേരെ കണ്ടെത്താനേ സാധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

കാണാതായ വോട്ടര്‍മാരുടേത് കൂടി ഉള്‍പ്പെടുത്തിയാല്‍ ആകെ വോട്ടര്‍മാരില്‍ 95 ശതമാനം മൊത്തം വോട്ടര്‍മാരെ പട്ടികപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ അഞ്ച് ശതമാനം (41.10 ലക്ഷം) ഇനിയും ശേഖരിക്കാനുണ്ട്.

ഇതില്‍ അഡ്രസില്‍ കാണാതായെന്ന് പറയുന്ന/ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പല തവണ സന്ദര്‍ശിച്ചിട്ടും ഫോമുകള്‍ തിരിച്ച് നല്‍കാത്ത ആളുകളുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ പ്രസിഡന്റുമാര്‍ക്കും 1.5 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും നല്‍കും.

'പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) ഉത്തരവ് പ്രകാരം 1.5 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് 50 ഫോമുകള്‍ വരെ ഒരു ദിവസം പരിശോധിച്ച് സബ്മിറ്റ് ചെയ്യാം. അര്‍ഹതയുള്ള ഒരാള്‍ പോലും ഒഴിവാക്കപ്പെടരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ താത്പര്യം കൊണ്ടാണ് ഇത്തരം ഒരു ചുവടുവെപ്പ് നടത്തുന്നത്,' തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഓഗസ്റ്റ് ഒന്നിന് പ്രക്രിയകള്‍ പൂര്‍ത്തിയാക്കി ഡ്രാഫ്റ്റ് പ്രസിദ്ധീകരിക്കുമെന്നും എല്ലാ നിര്‍ദേശങ്ങളും പരാതികളും പരിഹരിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരക്കിട്ട നീക്കം. ഇതിനെതിരെ ബിഹാറിലെ പ്രതിപക്ഷ കക്ഷികളായ ആര്‍ജെഡി അടക്കമുള്ളവര്‍ പ്രതിഷേധിക്കുകയും സുപ്രീം കോടതിയെ സമീപിക്കികയും ചെയ്തിരുന്നു. ഇത്രയും ചെറിയ കാലയളവിനുള്ളില്‍ പരിഷ്‌കരണം നടപ്പാക്കുന്നത് നടപടിയെ സുതാര്യമാക്കുമോ എന്ന ചോദ്യം സുപ്രീം കോടതി ഉന്നയിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT