തമിഴ്നാട്: തിരുവള്ളൂരിൽ എസി വാങ്ങാത്തതിൻ്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. 23കാരിയായ മോണിക്കയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് തിരുവള്ളൂർ പൂണ്ടിക്കടുത്തുള്ള വസതിയിൽ മോണിക്കയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മോണിക്ക ഭർത്താവ് ആകാശുമായി ഏറെ നാളായി വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങളും വഴക്കുമുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. കനത്ത വേനൽ ചൂടിൽ വീട്ടിലേക്ക് എസി വാങ്ങുന്നതുമായി ബന്ധപ്പെട്ടും ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതായിരിക്കാം മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി കനത്ത ചൂടിനെ തുടർന്ന് ആകാശ് സഹോദരങ്ങൾക്കൊപ്പം ടെറസിലായിരുന്നു കിടന്നത്. രാവിലെ കിടപ്പുമുറിയിൽ മോണിക്കയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ പ്രണയത്തിലായിരുന്ന ആകാശും മോണിക്കയും വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് അടുത്തിടെ വിവാഹിതരായത്. ആകാശ് തിരുവള്ളൂരിലെ പ്രൈവറ്റ് ടെക്സ്റ്റൈൽ ഷോപ്പിലാണ് ജോലി ചെയ്യുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)