ഡൽഹി: അയോധ്യ ക്ഷേത്ര ട്രസ്റ്റ് മുൻ സെക്രട്ടറി ചമ്പത് റായിയെ വെട്ടിലാക്കിയിരിക്കുകയാണ് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ പരാതി. താൻ സമർപ്പിച്ച അഞ്ചു കോടി രൂപ വിലമതിക്കുന്ന സ്വർണത്തിൽ പൊതിഞ്ഞ രാമചരിത മാനസ് കാണാൻ ഇല്ലെന്നാണ് ലക്ഷ്മി നാരായണൻ എസ്ഐടിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ചമ്പത് റായിയിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും ലക്ഷ്മി നാരായണൻ തുറന്നുപറഞ്ഞു.
അഞ്ചുകോടി വിലമതിക്കുന്ന സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രാമചരിത മാനസം ചമ്പത് റായിയുടെ അറിവോടെ വഴിപാടായി നല്‍കിയെന്നാണ് ലക്ഷ്മി നാരായണൻ പറയുന്നത്. താനും കുടുംബവും 2024 ഏപ്രിലിൽ സമർപ്പിച്ച രാമാചരിത മാനസിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് ലക്ഷ്മി നാരായണന്റെ പരാതി. സ്വർണം പൊതിയുകയും രത്നം പതിക്കുകയും ചെയ്ത , ആയിരം പേജുള്ള ശ്രീരാമ പ്രകീർത്തനമായ രാമചരിത മാനസിന്റെ തൂക്കം 151 കിലോയാണ്. ഇതിനു അഞ്ചു കോടി വിലമതിക്കും. ആദ്യദിനങ്ങൾ പ്രതിഷ്ഠയ്ക്ക് സമീപം പൂജയ്ക്കായി വച്ചിരുന്ന രാമചരിതത്തിന്റെ ഫോട്ടോ തനിക്ക് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് അപ്രത്യക്ഷമായെന്ന് ആദ്ദേഹം പറയുന്നു.
തുടക്കത്തിൽ കുറച്ചുകാലം ഭക്തർക്ക് മുന്നിൽ 'രാമചരിതമാനസം' പ്രദർശിപ്പിച്ചിരുന്നെങ്കിലും പിന്നീട് അതേക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ക്ഷേത്ര അധികൃതരിൽ നിന്ന് വിശദീകരണം തേടാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും ഇതുവരെ ഒരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നും ലക്ഷ്മി നാരായണൻ വ്യക്തമാക്കി. സ്വർണ്ണം പൂശിയ 'രാമചരിതമാനസ്' ഒരു സമ്മാനം മാത്രമല്ല, തന്റെ കുടുംബം നടത്തിയ ഒരു നീണ്ട ആത്മീയ യാത്രയുടെ അന്തിമഫലമാണെന്നും മുൻ ആഭ്യന്തര സെക്രട്ടറി പറഞ്ഞു.
അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് വൻ വിവാദമാകുകയാണ്. രാമക്ഷേത്ര സംഭാവന കൊള്ളയിൽ പ്രിയങ്ക ഗാന്ധി അടക്കം പ്രതിപക്ഷ നേതാക്കളുടെ മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി അയോധ്യ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകി. കൊള്ളയിൽ അന്വേഷണം തുടരുന്നതിനിടെ ക്ഷേത്ര ട്രസ്റ്റ് യോഗം നാളെ ചേരും. അതേ സമയം കേസിൽ ഏറെ പ്രതിരോധത്തിലായിരിക്കെ പ്രതിപക്ഷ നേതാക്കളുടെ മൊഴി എടുക്കണമെന്ന് ആവശ്യവുമായി രംഗത്തുവരികയാണ് വിഎച്ച്പി.
ഉന്നയിച്ച ആരോപണത്തിൻ്റെ അടിസ്ഥാനം എന്തെന്ന് ചോദിക്കണമെന്നും അനുബന്ധ രേഖകൾ ആവശ്യപ്പെടണമെന്നും വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡൻ്റ് അലോക് കുമാർ അയോധ്യ ജില്ലാ പൊലീസ് മേധാവി അഷുതോഷ് തിവാരിക്ക് നൽകിയ കത്തിൽ പറയുന്നു. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാൾ, പ്രിയങ്ക ഗാന്ധി ,സമാജ്‍വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ് , ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയവരുടെ പേരുകളാണ് കത്തിൽ പരാമർശിക്കുന്നത്. വിവാദങ്ങൾക്കിടെ ക്ഷേത്ര ട്രസ്റ്റ് യോഗം നാളെ ചേരും. എസ്ഐടി അന്വേഷണവും ട്രുസ്ടിലെ സിഇഓ നിയമനവും യോഗത്തിൽ ചർച്ചയാകും.