ബിഹാറിലെ പൂർണിയ എംപി പപ്പു യാദവിനെ അറസ്റ്റ് ചെയ്ത് ബിഹാർ പൊലീസ്. 1995ലെ വ്യാജരേഖ ചമക്കൽ കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽ നിന്ന് പാറ്റ്നയിലെ വസതിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. യാദവിനെ രാത്രിയിൽ അറസ്റ്റ് ചെയ്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൊലീസ് മഫ്തിയിൽ എത്തിയത് തന്നെ കൊലപ്പെടുത്താനാണെന്ന് പപ്പു യാദവ് ആരോപിച്ചു.
എംപിയുടെ അറസ്റ്റ് തടയാൻ ശ്രമിച്ച അനുയായികളെ ബലം പ്രയോഗിച്ച് മാറ്റിയാണ് അറസ്റ്റ് ചെയ്തത്. എംപി/എംഎൽഎ കോടതി പുറപ്പെടുവിച്ച വാറൻ്റിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അറസ്റ്റിനെ പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പപ്പു യാദവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തൻ്റെ വീട് കബളിപ്പിച്ച് വാടകയ്ക്കെടുക്കുകയും പിന്നീട് എംപി ഓഫീസാക്കി മാറ്റുകയും ചെയ്തുവെന്ന വിനോദ് ബിഹാരി ലാൽ എന്ന വ്യക്തിയുടെ പരാതിയിലാണ് അറസ്റ്റ്. സർക്കാരിനെതിരെ സംസാരിക്കുന്ന സമയത്തെല്ലാം പൊലീസ് തന്നെ വേട്ടയാടുന്നുവെന്നാണ് പപ്പു യാദവ് അറസ്റ്റിനെതിരെ പ്രതികരിച്ചത്. ബിഹാറിലെ നീറ്റ് വിദ്യാർഥിനിയുടെ മരണത്തിൽ നീതിക്കായി പോരാടുന്നതു കൊണ്ടാണ് ഈ അറസ്റ്റെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.