ഡൽഹി: രാജ്യത്ത് ഉടൻ ഇന്ധനവില വർധന ഉടനുണ്ടാകില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ പക്കൽ അടുത്ത 25 ദിവസത്തേക്കുള്ള ഇന്ധന ശേഖരമുണ്ടെന്നും ഇറക്കുമതിക്കായി ബദൽ മാർഗങ്ങൾക്ക് ശ്രമിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുടെ ഇറക്കുമതിക്കായി ബദൽ മാർഗങ്ങൾക്ക് ശ്രമിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽപിജി എന്നിവ പകുതിയോളം ഇറക്കുമതി ചെയ്യുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാനിലെ സൈനിക, ആണവ സൗകര്യങ്ങൾക്ക് നേരെയുള്ള യുഎസിൻ്റേയും ഇസ്രയേലിൻ്റേയും ആക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ തടസങ്ങൾ നേരിട്ടിരിക്കുകയാണ്. കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിനും ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിരുന്നു.
കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പ്രതിസന്ധി മറികടക്കാൻ ആവശ്യമായ ഇന്ധന ശേഖരം കൈവശമുണ്ടെന്ന ആത്മവിശ്വാസമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ശുദ്ധീകരണശാലകൾ, നിക്ഷേപങ്ങൾ, പൈപ്പ്ലൈനുകൾ മറ്റ് സംഭരണ ശാലകൾ എന്നിവയുടെ ആവശ്യം നിറവേറ്റാൻ കഴിയുന്ന ഇന്ധന ശേഖരം കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്ത് 25 ദിവസം നീണ്ടുനിൽക്കുന്ന ക്രൂഡ് ഓയിൽ സ്റ്റോക്കും അത്രയും കാലം നിലനിൽക്കാൻ ഇന്ധനവും ഉണ്ടായതിനാൽ ക്ഷാമം ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ അതിന് ശേഷം ക്രൂഡ് ഓയിൽ വിലയിലെ വർധനവും ചരക്ക്, ഇൻഷൂറൻസ് ചെലവുകളും ഇന്ത്യയുടെ ഇറക്കുമതിയേയും പണപ്പെരുപ്പത്തേയും ബാധിച്ചേക്കാം.