NATIONAL

Ahmedabad Plane Crash |ആകാശ ദുരന്തത്തില്‍ മരണം 241, രക്ഷപ്പെട്ടത് ഒരാള്‍ മാത്രം; എഎഐബി അന്വേഷണം ആരംഭിച്ചു

ടേക്ക് ഓഫ് ചെയ്ത് അൽപസമയത്തിനുള്ളിൽ വിമാനം തകർന്നു വീഴുകയായിരുന്നു.

ന്യൂസ് ഡെസ്ക്

ഗുജറാത്തിൽ വിമാനാപകടം 

ഗുജറാത്ത് അഹമ്മദാബാദ് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു.  ടേക്ക് ഓഫ് ചെയ്ത് അൽപസമയത്തിനുള്ളിൽ വിമാനം തകർന്നുവീഴുകയായിരുന്നു. 

വിമാനത്തിൽ 242 യാത്രക്കാർ

വിമാനത്തില്‍ 242 യാത്രക്കാരുണ്ടായിരുന്നുവെന്ന് സംസ്ഥാന പൊലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം മതിലിൽ ഇടിക്കുകയായിരുന്നു.

വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് പൈലറ്റ്

1.17നാണ് വിമാനം പറന്നുയര്‍ന്നു. ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് അപകടം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് പൈലറ്റിന്റെ അവസാന വാക്കുകള്‍.

അപകടത്തിന് പിന്നിൽ എഞ്ചിന്‍ തകരാര്‍?

എഞ്ചിനിലെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. 625 അടി ഉയരത്തില്‍ എത്തിയപ്പോള്‍ തകര്‍ന്നെന്ന് ആദ്യ വിവരം

വിജയ് രൂപാനി

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും വിമാനത്തില്‍

മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും അപകടത്തിൽ മരിച്ചു. ലണ്ടനിലുള്ള മകളെ കാണാനായാണ് വിജയ് രൂപാനി പോയത്.

തകർന്ന വിമാനം മതിലിൽ ഇടിച്ചു നിൽക്കുന്ന നിലയിൽ

അപകടത്തില്‍ മരണം 110 ആയി

വിമാനാപകടത്തില്‍ 110 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. വിമാനത്തില്‍ 53 ബ്രിട്ടീഷ് പൗരന്മാർ, 169 ഇന്ത്യക്കാർ. 1 കനേഡിയൻ പൗരൻ, 7 പോർച്ചുഗീസ് പൗരന്മാർ. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു

"പൈലറ്റുമാർ പരിചയ സമ്പന്നർ"

വിമാനം പറത്തിയ പൈലറ്റുമാർ പരിചയ സമ്പന്നരെന്ന് എയര്‍ ഇന്ത്യ. പൈലറ്റ് 8200 മണിക്കൂറും കോ പൈലറ്റിന് 1100 മണിക്കൂറും വിമാനം പറത്തി പരിചയമുള്ളവര്‍

വിമാനം ഇടിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസിൽ

വിമാനം ഇടിച്ചത് ഒഴിഞ്ഞ സ്ഥലത്തല്ലെന്ന് പ്രാദേശികമായി ലഭിക്കുന്ന വിവരം. മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജ് യുജി ഹോസ്റ്റല്‍ മെസിലാണ് വിമാനം ഇടിച്ചതെന്നാണ് ലഭിക്കുന്ന വിവരം

ബിജെ മെഡിക്കല്‍ കോളേജ് യുജി ഹോസ്റ്റല്‍ മെസിലേക്ക് വിമാനം ഇടിച്ചിറങ്ങിയ നിലയിൽ

നിരവധി മെഡിക്കല്‍ വിദ്യാര്‍ഥികൾക്ക് പരിക്ക് 

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിരവധി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റതായി സൂചന. വിമാനം ഇടിച്ചിറങ്ങിയ മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളേജ് യുജി ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. സമീപത്തെ കെട്ടിടങ്ങളിലും തീ പടര്‍ന്നിരുന്നു.

"അപകടം ഹൃദയഭേദകം"

അഹമ്മദാബാദ് വിമാനാപകട ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തബാധിതരോടൊപ്പം തന്റെ പ്രാര്‍ഥനയുണ്ട്. സഹായമെത്തിക്കാന്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെടുന്നുവെന്ന് പ്രധാനമന്ത്രി

അപകടത്തിന്റെ ദൃശ്യങ്ങള്‍ ഹൃദയം നുറുക്കുന്നു- ഖാര്‍ഗെ

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ വാര്‍ത്ത കേട്ട് നടുങ്ങിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഹൃദയം നുറുക്കുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടയും പൈലറ്റുമാരുടെയും ക്രൂവിന്റെയും കുടുംബത്തിനൊപ്പം എല്ലാ പ്രാര്‍ഥനകളും. ഇരകളായവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും എല്ലാ സഹായവും ചെയ്തു നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.

മരിച്ചവരില്‍ മലയാളിയും

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയാണ് വിമാനപകടത്തില്‍ മരിച്ചത്. യുകെയില്‍ നഴ്‌സായിരുന്നു രഞ്ജിത. രഞ്ജിത കോഴഞ്ചേരി ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. നാട്ടിലെത്തിയത് അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായി.

വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു- ഗുജറാത്ത് പൊലീസ്

അപകടത്തില്‍ ഉള്‍പ്പെട്ട യാത്രക്കാര്‍ എല്ലാവരും മരിച്ചെന്ന് സ്ഥിരീകരിച്ച് ഗുജറാത്ത് പൊലീസ്. വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാരാണ്.

അപകടസ്ഥലം സന്ദർശിച്ച് കേന്ദ്ര വ്യോമയാന മന്ത്രി

കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു അപകടസ്ഥലം സന്ദർശിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് കേന്ദ്രമന്ത്രി നേരിട്ട് അപകടസ്ഥലം സന്ദർശിച്ചത്.

യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു!

വിമാനാപകടത്തില്‍ നിന്നും 38 വയസുള്ള ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാർ രമേഷ് എന്ന യാത്രക്കാരൻ രക്ഷപ്പെട്ടു എന്ന് റിപ്പോർട്ട്. സീറ്റ് നമ്പർ 11-എയില്‍ യാത്ര ചെയ്തിരുന്ന രമേഷ്, തീപടരും മുന്‍പ് എമർജന്‍സി എക്സിറ്റ് വഴി പുറത്തുകടക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജി.എസ്. മാലിക് ഇക്കാര്യം സ്ഥിരീകരിച്ചു.

ടാറ്റയുടെ ധനസഹായം

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവരുടെ ചികിത്സ ചിലവ് വഹിക്കുമെന്നും ടാറ്റ അറിയിച്ചു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ കെട്ടിടം പുനർനിർമിക്കുന്നതിനും സഹായം നൽകും.

അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം

അഹമ്മദാബാദ് വിമാനാപകടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അവലോകന യോഗം. സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

സഹായ വാഗ്ദാനവുമായി യുഎസും യുകെയും

യുകെ എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ,യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നിവർ ഇന്ത്യക്ക് സഹായ വാഗ്ദാനം ചെയ്തു. അപകടകാരണം അന്വേഷിക്കുന്നതിന് എഐബിയുമായി സഹകരിക്കും.

രണ്ട് ഏജൻസികളുടെയും പ്രതിനിധികൾ ഇന്ത്യയിലേക്ക് തിരിച്ചു.

പ്രധാനമന്ത്രി നാളെ അഹമ്മദാബാദിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അഹമ്മദാബാദിലെത്തും. ദുരന്ത സ്ഥലം സന്ദർശിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തി കാണുകയും ചെയ്യും.

രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കും - സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രഞ്ജിതയുടെ സഹോദരൻ രതീഷ് നാളെ ഗുജറാത്തിലേക്ക് പോകും. ഡിഎൻഎ പരിശോധന പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കും.

മന്ത്രി വീണാ ജോര്‍ജ് രഞ്ജിതയുടെ വീട്ടിലേക്ക് തിരിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട പുല്ലാടിലേക്ക് തിരിച്ചു. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തക കൂടിയായ രഞ്ജിതയുടെ വീട്ടില്‍ മന്ത്രി എത്തിച്ചേരും.

ഹൃദയഭേദകം, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു - മുഖ്യമന്ത്രി പിണറായി

അഹമ്മദാബാദിലെ വിമാനാപകടം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ മരിച്ചത് കേരളീയരെ സംബന്ധിച്ച് വേദനാജനകമായ വാർത്തയാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി.

എഎഐബി ഔപചാരിക അന്വേഷണം ആരംഭിച്ചു- കേന്ദ്ര വ്യോമയാന മന്ത്രി

വിമാനാപകടത്തില്‍ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഔപചാരിക അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു. വിഷയം വിശദമായി പരിശോധിക്കുന്നതിനായി ഒന്നിലധികം വിഷയങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ ഒരു ഉന്നതതല സമിതി രൂപീകരിക്കുന്നതായും മന്ത്രി അറിയിച്ചു.

SCROLL FOR NEXT