ഗുജറാത്ത്: വിധി നിർണയമുൾപ്പെടെയുള്ള കോടതി വിധി വ്യവഹാരങ്ങളിൽ എഐ ഉപയോഗം നിരോധിച്ച് ഗുജറാത്ത് ഹൈക്കോടതി. ജുഡീഷ്യൽ ന്യായവാദം, വിധിയുടെ കരട് തയാറാക്കൽ, ജാമ്യാപേക്ഷ പരിഗണിക്കൽ, വിധി നിർണയം തുടങ്ങിയവയിലാണ് എഐ ഉപയോഗത്തിന് കോടതി നിയന്ത്രണമേർപ്പെടുത്തിയത്.
ഗുജറാത്തിൽ നടന്ന ജില്ലാ ജഡ്ജിമാരുടെ സമ്മേളനത്തിൽ പുറത്തിറക്കിയ എഐ നയത്തിൽ നീതി ന്യായ സംവിധാനത്തിന് പകരമായല്ല, മറിച്ച് വിധിന്യായം എളുപ്പത്തിലും വേഗത്തിലുമാക്കാനാണ് എഐ ഉപയോഗിക്കേണ്ടതെന്ന് പറയുന്നു. നീതിന്യായ സംവിധാനത്തിൽ എഐ ഉപയോഗിക്കുന്നത് കേസുകളുടെ രഹസ്യാത്മകതയെയും സ്വതന്ത്ര നീതിന്യായ സംവിധാനത്തെയും ബാധിക്കുമെന്ന് നയം വ്യക്തമാക്കുന്നു.
എഐയ്ക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനൊപ്പം ചില മേഖലകളിൽ എഐ ഉപയോഗിക്കാനും നയം അനുമതി നൽകുന്നുണ്ട്. നിയമ മേഖലയിലെ ഗവേഷണം, കേസ് മാനേജ്മെൻ്റ്, ആഭ്യന്തര രേഖകൾ ഡ്രാഫ്റ്റ് ചെയ്യൽ, ഐടിയുമായി ബന്ധപ്പെട്ട ഓട്ടോമേഷൻ പ്രവർത്തനങ്ങൾ എന്നിവയാണ് എഐ ഉപയോഗം അനുവദിക്കുന്ന മേഖലകൾ.